പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടിക്കാൻ പൊലീസും

0
223

തിരുവനന്തപുരം ∙ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി പൊലീസും പിടികൂടും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനു തദ്ദേശ വകുപ്പു രൂപീകരിക്കുന്ന പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെ‍ന്റ് സ്ക്വാഡിലാണു പൊലീസിനെയും ഉൾപ്പെടുത്തുക. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും ഉൾപ്പെടെ അധികാരമുള്ള സംവിധാനമാണു നടപ്പാക്കുക.

സംസ്ഥാനത്താകെ 23 സ്ക്വാഡിനെയാണ് ആദ്യഘട്ടത്തിൽ നിയോഗിക്കുക. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ ഓരോ സ്ക്വാഡും മറ്റു ജില്ലകളിൽ 2 സ്ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക. ഓരോ സ്ക്വാഡും നയിക്കുന്നത് തദ്ദേശ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്സ്മെ‍ന്റ് ഓഫിസറും പൊല‍ീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 3 പേരായിരിക്കും അംഗങ്ങൾ.

ഹൈക്കോടതി നിർദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റ് ശക്തമാക്കാനുള്ള തീരുമാനമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

സ്ക്വാഡിന്റെ ചുമതലകളും അധികാരവും:

∙ പൊതുനിരത്തി‍ലോ ജലസ്രോതസ്സുകളിലോ മാലിന്യം തള്ളിയാൽ കർശന നടപടി.

∙ മാലിന്യക്കുഴലുകൾ ജലസ്രോതസ്സുകളിലേക്ക് തുറന്നുവ‍ച്ചവർക്കെതിരെ നടപടി.

∙ അറവു മാലിന്യങ്ങൾ പൊതു‍സ്ഥലത്തു തള്ളുന്നതി‍നെതിരെ നിരീക്ഷണം; ഇറച്ചി വിൽപന, അറവ് കേന്ദ്രങ്ങളിൽ പരിശോധന. ∙ വാണിജ്യ/വ്യാപാര/വ്യവസായ ശാലകൾ, ഹോട്ടലുകൾ, സ്ഥാപനങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ.

∙ അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർ‍ക്കെതിരെയും അനുവാദമില്ലാതെ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റുകൾക്കെതി‍രെയും നടപടി.

∙ പരാതി ലഭിച്ചാൽ ശുചിത്വമിഷൻ ജില്ലാ കോ–ഓർഡിനേറ്റർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയോ, സ്ക്വാഡ് നേരിട്ട് പരിശോ‍ധിച്ചോ നടപടി.

പരസ്യ ബോർഡുകളിലും നിരീക്ഷണം

നിരോധിത പിവിസി, ‍ഫ്ലെക്സ്, പോളി‍സ്റ്റർ, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റി‍ക് കലർന്ന തുണി/പേപ്പർ തുടങ്ങിയവയിൽ പരസ്യ/ പ്രചാരണ ബോർഡുകളും ഹോർഡിങ്ങുകളും ബാനറുകളും ഷോപ്പ് ബോർഡുകളും സ്ഥാപിക്കുന്നി‍ല്ലെന്നും സ്ക്വാഡ് ഉറപ്പുവരുത്തും. പുനരുപയോഗം സാധ്യമായ 100% കോട്ടൻ/പേപ്പർ/പോളി എത്തി‍ലീൻ എന്നിവയിൽ ‘പിവിസി ഫ്രീ റീസൈക്ല‍ബിൾ’ ലോഗോയും പ്രിന്റിങ് യൂണിറ്റി‍ന്റെ പേരും നമ്പറും പതിച്ച ബോർഡുകൾ മാത്രമേ അനുവദിക്കൂ. ഇതല്ലാ‍ത്ത മുഴുവൻ പരസ്യ-പ്രചാരണ ബോർഡുകളും മാറ്റാൻ നടപടി സ്വീകരിക്കും. പരസ്യം നൽകിയ സ്ഥാപനത്തി‍നും പ്രി‍ന്റ് ചെയ്ത സ്ഥാപനത്തി‍നും പിഴ ചുമത്തും. നിരോധിത ഫ്ലെക്സ് ഉൽപന്നങ്ങളുടെ മൊത്ത-വിതരണ ശാലകൾ, പ്രി‍ന്റിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരന്തര പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here