അഭിഭാഷക ദമ്പതികളെ നടുറോഡിൽ വെട്ടിക്കൊന്നു; പിന്നാലെ വൻ രാഷ്ട്രീയ വിവാദം (വീഡിയോ)

0
189

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വൻ രാഷ്ട്രീയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് മുൻ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മണിക്കൂറുകൾക്ക് മുൻപാണ് പാർട്ടിയിൽ നിന്ന് കുന്ത ശ്രീനിവാസിനെ പുറത്താക്കിയത്.

പെഡപ്പള്ളി ജില്ലയിൽ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയിൽ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം നടന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറിൽ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും ചെയ്തു. അതേസമയം കൊലപാതകത്തിന് പിന്നിൽ ഭരണകക്ഷിയായ ടിആർഎസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആർഎസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.
കൂടാതെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താൽപര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദവും ഉണ്ടാക്കിയിരുന്നു. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.
വാമൻ റാവുവിന്റെ മരണമൊഴിയിൽ കുന്ത ശ്രീനിവാസന്റെ പേര് പരാമർശിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ദമ്പതികളും ശ്രീനിവാസുമായി പലതവണ തർക്കമുണ്ടായിട്ടുണ്ട്. ഗ്രാമത്തിലെ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടും ഒടുവിൽ ഇവർ തമ്മിൽ ഭിന്നതയുണ്ടായി. ശ്രീനിവാസിനും കേസിലെ മറ്റൊരു കുറ്റാരോപിതനുമായ വസന്തറാവുവിനും എതിരെ പൊതുസ്ഥലം കൈയേറിയതിന് വാമന്റാവുവും ഭാര്യയും കോടതിയിൽ ഹർജി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here