കണ്ണൂർ∙ കേരളത്തിലെ വടക്കൻ ജില്ലകളിൽ 16 നിയമസഭ മണ്ഡലങ്ങൾ കോൺഗ്രസിന് കൂടുതൽ വിജയസാധ്യതയുള്ള എ കാറ്റഗറി സീറ്റുകളെന്നു കെപിസിസി– എഐസിസി സർവേ റിപ്പോർട്ട്. ആറു സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയാണ് 16 എണ്ണം എ കാറ്റഗറിയിലായത്. ജയം ഉറപ്പുള്ള സീറ്റുകളും ജയിക്കാൻ സാധ്യതയുള്ള സീറ്റുകളുമാണ് എ കാറ്റഗറിയിൽ. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലേതാണ് ഏജൻസികളെ ഉപയോഗപ്പെടുത്തിയുള്ള സർവേ.
50–50 ചാൻസുള്ള സീറ്റുകളെയാണു ബി കാറ്റഗറിയിൽ പെടുത്തിയത്. ഇത്തരം 10 സീറ്റുകൾ വടക്കൻ ജില്ലകളിലുണ്ട്. ഇതിൽ നാലെണ്ണം നേരിയ മുൻതൂക്കമുള്ളതാണെന്നാണു റിപ്പോർട്ട്. എ, ബി മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരളത്തിലുള്ള എഐസിസി സംഘം കെപിസിസിക്കു നിർദേശം നൽകി. വടക്കൻ ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 31 എണ്ണത്തിലാണു 2016ൽ കോൺഗ്രസ് മത്സരിച്ചത്.
എൽജെഡി മത്സരിച്ച അഞ്ചിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരള കോൺഗ്രസ് മത്സരിച്ച മൂന്നിൽ ഒരെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർഥിത്വം ഉറപ്പിച്ചു. ആകെ 35 സീറ്റിൽ ഇത്തവണ മത്സരിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. ഇതിൽ 9 സീറ്റുകളാണ് വിജയസാധ്യതയില്ലാത്ത സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റ് നേടാനായാൽ ഭരണം പിടിക്കാൻ കഴിയുമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. വടക്കൻ ജില്ലകളിലെ ഒരു സീറ്റിൽ പോലും ബിജെപിക്കു സർവേ വിജയസാധ്യത കൽപിക്കുന്നില്ല. എ, ബി കാറ്റഗറി മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനു പ്രത്യേക പദ്ധതി തയാറാക്കും.
ആറു സിറ്റിങ് എംഎൽഎമാരുണ്ടെങ്കിലും ആ നിലയിൽ ആർക്കും സീറ്റുണ്ടാകില്ല. വിജയസാധ്യത മാത്രമാകും പരിഗണിക്കുക. സംസ്ഥാനത്തെ ഏറ്റവും ഉറച്ച കോൺഗ്രസ് മണ്ഡലങ്ങളിൽ ഒന്നായ ഇരിക്കൂറിൽ സിറ്റിങ് എംഎൽഎ കെ.സി.ജോസഫ് മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചിരുന്നു. പേരാവൂർ (സണ്ണി ജോസഫ്), സുൽത്താൻ ബത്തേരി (ഐ.സി.ബാലകൃഷ്ണൻ), തൃത്താല (വി.ടി.ബൽറാം), പാലക്കാട് (ഷാഫി പറമ്പിൽ), വണ്ടൂർ (എ.പി.അനിൽകുമാർ) എന്നിവയാണു മറ്റു സിറ്റിങ് സീറ്റുകൾ.