കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധത്തിൽ മുഖ്യ പ്രതി ഇർഷാദിനെ ഹോസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ് പ്രവർത്തകൻ ഹസൻ എന്നിവരാണ് അറസ്റ്റിലായത്. ഔഫിനെ കൊലപ്പെടുത്താൻ ഇർഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ റിമാൻഡിലായ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി പ്രതികളെ ഇന്ന് തെളിവെടുപ്പിനെത്തിക്കുമെന്നും സൂചന. ലോക്കൽ പോലീസിൽ നിന്നും കേസ് ക്രൈംബ്രാഞ്ച് കൈമാറുമെന്നും വിവരം
കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിലെ മുഖ്യ പ്രതി ഇർഷാദിനെ ഹോസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഇർഷാദിനെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇർഷാദിനെ വ്യാഴാഴ്ച രാത്രിയാണ് മംഗളൂരുവിലെ ആശുപത്രിയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ റഹ്മാന്‍റെ നെഞ്ചിൽ കുത്തിയത് ഇർഷാദ് ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുത്തേറ്റ റഹ്മാൻ സംഭവസ്ഥലത്ത് തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു.
എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്‍റ് ഹസ്സനും യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും പൊലീസ് നേരത്തെ കസ്റ്റഡിയിലായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇവരെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഇർഷാദിന്‍റെ തലയ്ക്കേറ്റ മുറിവ് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പൊലീസ് തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് പിന്നീട് തിരുത്തി. അതേ സമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കം നടക്കുന്നുണ്ട്.