മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ആദ്യമായി ബി.ജെ.പി സ്ഥാനാർത്ഥികളായി രണ്ട് മുസ്ളിം വനിതകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയാണ് ടി.പി. സുൽഫത്തിനെയും ആയിഷ ഹുസൈനെയും മത്സരരംഗത്തെത്തിച്ചത്. വണ്ടൂർ ഗ്രാമപഞ്ചായത്ത് ആറാംവാർഡിലാണ് വാണിയമ്പലം കൂറ്റമ്പാറ സ്വദേശിനി ടി.പി. സുൽഫത്ത് മത്സരിക്കുന്നത്. ആയിഷ ഹുസൈൻ പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാർഡിലും. സുൽഫത്ത് പ്രചാരണം തുടങ്ങി. ആയിഷ നാളെ മുതൽ പ്രചാരണത്തിനിറങ്ങും.
മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുൽഫത്ത് പറയുന്നു. പതിനഞ്ചാം വയസിൽ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാം. മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനവും ധീരനടപടികളാണ്. മോദി വന്നശേഷമാണ് ബി.ജെ.പിയെ വീക്ഷിച്ചത്. ബി.ജെ.പിയിൽ എല്ലാ മതക്കാരുമുണ്ടന്നും സുൽഫത്ത് പറയുന്നു.
പ്രദേശത്തെ പ്രമുഖ ബിസിനസ് കുടുംബാംഗമായ സുൽഫത്ത് ആദ്യമായാണ് മത്സരരംഗത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കാൻ നിർദ്ദേശിച്ചെങ്കിലും സ്വന്തം നാട്ടിൽ മത്സരിക്കാനായിരുന്നു സുൽഫത്തിന്റെ ആഗ്രഹം. പ്രവാസിയായ ഭർത്താവും വീട്ടുകാരും മുസ്ലിം ലീഗുകാരാണ്. താൻ മത്സരിക്കുന്നതിനെ എതിർത്തിട്ടില്ല. വ്യക്തിപരമായ തീരുമാനമായാണ് കുടുംബം കാണുന്നത്. പാട്ടുകാരി കൂടിയായ സുൽഫത്തിന് വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്.
ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വരിക്കോട്ടിൽ ഹുസൈന്റെ ഭാര്യയാണ് ആയിഷ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യം. രാജ്യസുരക്ഷയുടെ കാര്യത്തിലെ മോദിയുടെ ധീരനിലപാടാണ് തന്നെ ആകർഷിച്ചതെന്ന് ആയിഷ പറയുന്നു. ഭർത്താവ് ഹുസൈൻ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എൻ.ഡി.എ സ്ഥാനാർത്ഥിയായി എടരിക്കോട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്നുണ്ട്. 42കാരിയായ ആയിഷ ഏഴാം ക്ലാസ് വരെ പഠിച്ചു. പത്ത് വയസുകാരിയായ മകളുണ്ട്.