തിരുവനന്തപുരം: സൈബർ അധിക്ഷേപം തടയാനുള്ള പൊലീസ് ആക്റ്റ് ഭേദഗതി എല്ലാ മാധ്യമങ്ങൾക്കും കുരുക്കാകുമെന്ന് വ്യക്തമാക്കി വിജ്ഞാപനം. ആര് പരാതി നൽകിയാലും ഏത് മാധ്യമ വാർത്തകൾക്കെതിരെയും പൊലീസിന് എളുപ്പത്തിൽ കേസെടുക്കാമെന്നതാണ് ഭേദഗതിയിൽ ആശങ്കയുണ്ടാക്കുന്ന വ്യവസ്ഥ. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപം തടയാനെന്ന പേരിലാണ് ഭേദഗതിയെന്നായിരുന്നു സർക്കാർ വിശദീകരണമെങ്കിലും ഇക്കാര്യം വിജ്ഞാപനത്തിൽ പറയുന്നില്ല.
ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി ഉൾക്കൊള്ളുന്ന എന്തും ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസാകും എന്നതാണ് അവസ്ഥ. ഇതോടെ നിയമം എല്ലാതരം മാധ്യമങ്ങൾക്കും മേൽ ബാധകമാക്കിയിരിക്കുകയാണ് സർക്കാർ. വ്യക്തികൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾക്കും കുരുക്കുണ്ട്. ഒരാൾക്ക് മാനഹാനിയുണ്ടായെന്ന തോന്നലിൽ അയാൾ പരാതി നൽകണമെന്നില്ല, താൽപര്യമുള്ള ആർക്കും പരാതി നൽകാം,നടപടിയുമാകാം. ചുരുക്കത്തിൽ ഭേദഗതി പൊലീസിനും നൽകുന്നത് വിപുലമായ അധികാരം.
പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം. പൊലീസ് ആക്ടിൽ 118 എ വകുപ്പ് കൂട്ടിച്ചേർത്താണ് വിമർശനങ്ങൾ വകവെക്കാതെയുള്ള വിജ്ഞാപനം. ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കാട്ടി ഐടി ആക്റ്റ് 66എ നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതോടൊപ്പം റദ്ദാക്കിയ പൊലീസ് ആക്റ്റ് 118A -യ്ക്ക് സമാനമാണ് പുതിയ ഭേദഗതിയെന്നും വിമർശനം ശക്തം. അപ്രഖ്യാപിത അടിയന്തിരവാസ്ഥയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ഭേദഗതി നടപ്പാക്കുമ്പോൾ പ്രശ്നങ്ങളുയർന്നാൽ പരിഹരിക്കാമെന്നാണ് സിപിഎം പ്രതികരണം.