പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടേത് എന്ന പേരിൽ ശബ്ദാനുകരണം നടത്തി പ്രചാരണം നടത്തിയയാൾ ഒടുവിൽ സമൂഹ മാധ്യമങ്ങളിലൂടെ മാപ്പു പറഞ്ഞു തടിയൂരി. പി.കെ.കുഞ്ഞാലിക്കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് വിദേശത്തുള്ള യുവാവ് തെറ്റു സമ്മതിച്ച് രംഗത്തെത്തിയത്.
പി.കെ.കുഞ്ഞാലിക്കുട്ടിയുടേത് എന്ന പേരിൽ ആദ്യം പ്രചരിച്ച വ്യാജ ശബ്ദ സന്ദേശമാണിത്. അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടതോടെ നിലവിൽ റാസൽഖൈമയിലുള്ള മലപ്പുറം സ്വദേശി നൗഷാദ് തന്‍റെ മിമിക്രി ഒരിക്കൽ കൂടി പുറത്തെടുത്ത ശേഷം മാപ്പു പറഞ്ഞു.
എല്ലാവരും ആസ്വദിക്കുന്ന കലയാണ് മിമിക്രി. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ മിമിക്രിയെ ദുരൂപയോഗം ചെയ്താൽ പണി പാളുമെന്നാണ് നൗഷാദിന്‍റെ അനുഭവം വ്യക്തമാക്കുന്നത്.