മൈസൂര്‍ പാക് കോവിഡ് മാറുമെന്ന് പരസ്യം നല്‍കിയ ബേക്കറി കട അടപ്പിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നെല്ലായ് ലാ സ്വീറ്റ് ബേക്കറിക്കടയാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം അടപ്പിച്ചത്. ഹെര്‍ബല്‍ മൈസൂര്‍ പാക് കഴിച്ചാല്‍ കോവിഡ് മാറുമെന്നായിരുന്നു പരസ്യം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഔഷധഗുണമുള്ള പലഹാരം കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് രോഗികൾക്കും അവരുടെ വീട്ടുകാർക്കും വിതരണം ചെയ്യാറുണ്ടെന്നും അത് ഫലപ്രദമായിരുന്നു എന്നായിരുന്നു കടയുടമയുടെ അവകാശവാദം.
തന്റെ മുത്തച്ഛൻ ഒരു സിദ്ധ വൈദ്യനായിരുന്നു. അദ്ദേഹം പനിക്ക് ലേഹ്യം ഉണ്ടാക്കാറുണ്ടായിരുന്നു. അക്കാലത്ത് അത്തരം പനികൾ ഒരിടത്തു നിന്ന് മറ്റിടങ്ങളിലേക്ക് പടരാറുണ്ടായിരുന്നു. ശ്വാസം മുട്ടും അനുഭവപ്പെടും. അത് ലേഹ്യമായി വിൽക്കാൻ പ്രത്യേകം ലൈസൻസ് ആവശ്യമായതിനാൽ ഞങ്ങൾ അത് പലഹാരത്തിൽ പ്രയോഗിച്ചു. 50 പ്രമേഹ രോഗികൾക്കും താൻ ഈ പലഹാരം നൽകിയിട്ടുണ്ടെന്നും ആർക്കും പാർശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കടയുടമയുടെ വിശദീകരണം.
ആരോഗ്യ വകുപ്പിലേയും ഭക്ഷ്യ സുരക്ഷ വിഭാഗത്തിലേയും ഉദ്യോഗസ്ഥർ കടയിലെത്തി പരിശോധന നടത്തി. കട സീൽ ചെയ്തതായും കടയുടമ അവകാശപ്പെടുന്ന ഔഷധ മൈസൂർ പാക്കും അത് നിർമിക്കാനുപയോഗിച്ച സാധനങ്ങളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.