ബിലാസ്പുർ: ഭർത്താവ് മരിച്ച് ഒറ്റയ്‌ക്കായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ. പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവാഹം നടത്തിയത്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. മകന്റെ അച്ഛനായ കൃഷ്ണസിംഗ് രാജ്പുതാണ് വിധവയായ മരുമകൾ ആര്‍തിയെയാണ് വിവാഹം ചെയ്തത്.
ആർതിയും കൃഷ്ണസിംഗിന്‍റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം 2016 ലായിരുന്നു നടന്നത്. ആർതിയുടെ 18ാം വയസിലായിരുന്നു വിവാഹം. 2018ലാണ് ഗൗതം മരണമടഞ്ഞത്. യുവതി ഭർത്താവിന്റെ വീട്ടിൽതന്നെയാണ് കഴിഞ്ഞ രണ്ട് വർഷമായി കഴിഞ്ഞിരുന്നത്.
എന്നാൽ ഇവരുൾപ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങൾ യുവതിയുടെ ഭാവി ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തിൽ തീരുമാനമായത്. വിധവയായ സ്ത്രീകൾക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായം ആർതിയുടെ വിവാഹം നടത്താൻ ആലോചനകൾ ആരംഭിച്ചിരുന്നു.
ഇതിനായി സംഘടന പ്രസിഡന്‍റ് ഹോരി സിംഗ് ദൗദിന്‍റെ നേതൃത്വത്തിൽ ഒരു ചർച്ചയും നടന്നു. ഇതിനിടെ ആർതിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് ഭർതൃപിതാവായ കൃഷ്ണ സിംഗ് അറിയിച്ചു. ആർതിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തിൽ ബന്ധുക്കളും ചേർന്ന് ആചാരപൂർവം വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു.