തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡിജിപി വ്യക്തമാക്കി. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്ന് പറഞ്ഞ ഡിജിപി, പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോൾ. ക്വാറന്‍റീനിൽ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതിനാൽ കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരികയാണെന്നും, കണ്ടെയ്ൻമെന്‍റ് സോണുകളിലടക്കം അതി കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു.
കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും പറഞ്ഞ ബെഹ്റ ഇക്കാര്യത്തിൽ പൊലീസ് ഇടപെടലുണ്ടാകുമെന്നും വ്യക്തമാക്കി.