ഇന്ത്യയില്‍ നിന്നു ഇത്തവണ ഹജ്ജ് യാത്രയുണ്ടായിരിക്കുകയില്ലെന്ന് ഉറപ്പായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി. കേരളത്തിൽ നിന്നും ഹജ്ജിനായി അപേക്ഷ നൽകിയവരുടെ പണം ഉടൻ തിരികെ നൽകുമെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
കേരളത്തില്‍ നിന്നു ഇത്തവണ ഹജ്ജ് തീർഥാടനത്തിനായി 26064 അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ നിന്നും 10834 പേര്‍ക്കാണ് അവസരം ലഭിച്ചത് . ഇവർ രണ്ടു ഗഡുക്കളായി രണ്ട് ലക്ഷത്തിലധികം രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടക്കുകയും ചെയ്തു. സെലക്ഷന്‍ ലഭിച്ചവരുടെ പാസ്‌പോര്‍ട്ടുകളടക്കം കൈമാറി. സംസ്ഥാന ത്ത് നിന്നുള്ള ഹജ്ജ് യാത്രക്ക് വേണ്ടി ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു . ഇതിനിടെയാണ് കോവിഡ്ന്റെ പശ്‌ചാത്തലത്തിൽ സൗദിയിൽ ഉള്ള സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ഹജ്ജ് കർമ്മം ചുരുക്കി സൗദി ഹജ്ജ് മന്ത്രാലയം ഉത്തരവ് ഇറക്കിയത്. ഹജ്ജ് യാത്ര മുടങ്ങുന്നവര്‍ക്ക് അടച്ചിട്ടുള്ള തുക മുറപ്രകാരം ലഭ്യമാക്കുമെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.
ഈ വര്‍ഷം ഹജ്ജ് യാത്ര മുടങ്ങന്നവര്‍ക്ക് അടുത്ത വര്‍ഷം നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിനു അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് തീർഥാടനത്തിന് ഒരുങ്ങിയവർ.