യു.എ.ഇ: (www.mediavisionnews.in) കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാരെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യു.എ.ഇ. പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത്തരം രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. യു.എ.ഇ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തിൽ ഇന്ത്യയുടെ തുടർ നടപടി നിർണായകമാകും.
യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് അസാധാരണമായ മുന്നറിയിപ്പുമായി ഇന്നലെ രംഗത്തു വന്നത്. പൗരൻമാരെ കൊണ്ടുപോയില്ലെങ്കിൽ രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്മെന്റ് ക്വാട്ട വെട്ടിക്കുറക്കുമെന്നാണ് യു.എ.ഇ വ്യക്തമാക്കുന്നത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ പലരും നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ചില രാജ്യങ്ങൾ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയില്ല. ഇത് യു.എ.ഇ അധികൃതരിൽ കടുത്ത പ്രതിഷേധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഏതൊക്കെ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു യു.എ.ഇ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാന സർവീസിന് തയ്യാറാണെന്ന് യു.എ.ഇ പലതവണ വ്യക്തമാക്കിയതാണ്. എന്നിട്ടും ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അടിയന്തര നടപടി ആവശ്യമാണെന്ന് പ്രവാസി സമൂഹം ആവശ്യപ്പെടുന്നു. തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് യു.എ.ഇ അടക്കമുള്ള ഗൾഫിലെ ഇന്ത്യൻ പ്രവാസികളുടെ മുറവിളി ശക്തമാണ്.