മോദിയെ പറഞ്ഞു വിടാന്‍ സമയമായി; മോദിയുടെ തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞു: രാഹുല്‍ ഗാന്ധി

0
216

ന്യൂദല്‍ഹി (www.mediavisionnews.in) :  പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്നു പോവുകയാണ്. ആറര കോടി യുവാക്കള്‍ 2017-18ല്‍ മാത്രം തൊഴില്‍ രഹിതരായി. മോദിയെ പോകാന്‍ അനുവദിക്കാന്‍ സമയമായി. നരേന്ദ്ര മോദിയെന്ന ഫഹ്റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രാഹുലിന് കാഴ്ചയില്ലാതായി മാറിയെന്ന് ബി.ജെ.പി പറഞ്ഞു.

ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ഡാറ്റാ പ്രകാരം തൊഴില്‍വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തകളാണ്. മുസ്സോളിനിയുടെ പിന്‍ഗാമിയാവാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്നും ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരോപിച്ചു.

2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്ഥിതിവിവര ശാസ്ത്ര കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.

2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം പ്രഖ്യാപിച്ചശേഷം തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ സര്‍വേയാണിത്. 2017 ജൂലൈയ്ക്കും 2018 ജൂണിനും ഇടയിലാണ് ഈ സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.

1972-73 വര്‍ഷത്തിനുശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2011-12 വര്‍ഷത്തില്‍ തൊഴിലില്ലായ്മ 2.2% ആയിരുന്നു.

യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രാമീണ മേഖലയില്‍ 15നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ തൊഴിലില്ലായ്മ 2011-12 വര്‍ഷത്തെ അപേക്ഷിച്ച് 5% വര്‍ധിച്ച് 17.4% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കാര്യത്തില്‍ 4.8% വര്‍ധിച്ച് 13.6% ആയി ഉയര്‍ന്നെന്നും സര്‍വേയില്‍ പറയുന്നു.

ഗ്രാമീണ മേഖലയിലേതിനേക്കാള്‍ കൂടുതലാണ് നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ. ഇത് പുരുഷന്മാരില്‍ 18.7% ഉം സ്ത്രീകളില്‍ 27.2% ആയി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വേയില്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here