മംഗൽപാടിയിൽ അനാഥമായി 10 സർക്കാർ കെട്ടിടങ്ങൾ

0
83

കാസർകോട്: മംഗൽപാടി പഞ്ചായത്തിൽ അനാഥമായി കിടക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ. പഴയ മംഗൽപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ എട്ട് കെട്ടിടങ്ങളും ചിഹ്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളുമാണ് അനാഥമായിരിക്കുന്നത്. ഇവിടെ ഇപ്പോൾ ജി.ബി.എൽ.പി സ്കൂൾ മംഗൽപാടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിനാകട്ടെ 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു.

മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കൻഡറിയുടെ ഭാഗമായ ഹൈസ്കൂളും യു.പി സ്കൂളും ഹയർ സെക്കൻഡറി സ്ഥിതിചെയ്യുന്ന ജനപ്രിയ ജംഗ്ഷനിലേക്ക് മാറ്റിയതിനാലാണ് എട്ട് കെട്ടിടങ്ങൾ കാലിയായത്. ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സർക്കാർ നിർത്തലാക്കുകയും അവിടത്തെ അദ്ധ്യാപകരെ മറ്റിടങ്ങളിൽ വിന്യസിക്കുകയും ചെയ്തതിനാൽ അവയുടെ കെട്ടിടങ്ങളും ഒഴിഞ്ഞു കിടക്കുന്നു. സ്കൂൾ മാറിയതിനാൽ ഏറെ ദുരിതത്തിലായത്, കുക്കാർ, ചെറുകോളി, പെരിങ്കടി, ബെരിക്ക, കടപ്പുറം, മള്ളങ്കെ, ബന്ദിയോട്, അടുക്ക, ബൈദല പ്രദേശങ്ങളിലെ യു.പി വിദ്യാർത്ഥികളാണ്. അവർ കിലോമീറ്ററുകൾ താണ്ടി ഷിറിയ ഹയർസെക്കൻഡറി സ്കൂളിലോ പാറക്കട്ട എ.ജെ.ഐ.യു പി സ്കൂളിലോ പോകണം. ഇല്ലെങ്കിൽ പഠനം പാതിവഴിയിൽ നിർത്തി വീട്ടിൽ ഇരിക്കണം. ജി.ബി.എൽ.പി സ്കൂൾ മംഗൽപാടിയെ യു.പി സ്കൂൾ ആയി ഉയർത്തുകയും ഹയർ സെക്കൻഡറിയിലേക്ക് മാറ്റിയ യു.പി ക്ലാസുകൾ തിരിച്ചുകൊണ്ടു വരികയും ചെയ്താൽ മേൽ പ്രദേശങ്ങളിലെ യു.പി വിദ്യാർഥികൾക്ക് ആശ്വാസകരമാകും. പുതിയ ഹെഡ്മാസ്റ്ററെ നിയമിക്കേണ്ടതുമില്ല.

തുടങ്ങാം ശിക്ഷക് സദനുകൾ

കണ്ണൂർ, കോഴിക്കോട്, ചാവക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ സ്കൂൾ വളപ്പിൽ ശിക്ഷക് സദനുകൾ പ്രവർത്തിക്കുന്നു. കാസർകോട് ജില്ലയിൽ ശിക്ഷക് സദൻ ഇല്ല. മംഗൽപാടിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒഴിഞ്ഞ കെട്ടിടങ്ങൾ ഉള്ളതിനാൽ സർക്കാരിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ ചിലവില്ലാതെ ശിക്ഷക് സദൻ സാധ്യമാകുന്നതാണ്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ റവന്യൂ വകുപ്പിന് കൈമാറിയാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിരവധി സർക്കാർ ഓഫീസുകൾ അതിലേക്ക് മാറ്റാനും സാധിക്കും. ഫെബ്രുവരി 10ന് സർവ്വ കക്ഷിനേതാക്കളെയും ജനപ്രതിനിധികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും ക്ഷണിച്ച് പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്നതിന് വേണ്ടി മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതിയും മംഗൽപാടി ജനകീയവേദിയും ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here