വിമർശനം കടുക്കുന്നു; ജലീൽ മതപണ്ഡിതരെ അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് നാസർ ഫൈസി, ‘പ്രസ്താവന ദുരുദ്ദേശപരം’

0
73

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ എംഎൽഎ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനം കടുക്കുന്നു. ജലീലിൻ്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ് വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. മതപണ്ഡിതന്മാരെ അനാവശ്യമായി വലിച്ചിഴക്കുകയാണ് ജലീൽ. ജലീൽ പിണറായിയുടെ ഉപകരണമാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

കള്ളക്കടത്തിന് മതവൽക്കരണം കൊണ്ടുവരാനാണ് ജലീൽ ശ്രമിക്കുന്നത്. ഇതിനെ മതപരമായ വീക്ഷണത്തിൽ കൊണ്ടുവരരുത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ആരായാലും പൊതുസമൂഹം നേരിടുകയും പരമാവധി ബോധവൽക്കരണം നടത്തുകയും ചെയ്യണം. മുസ്ലിം പണ്ഡിതൻമാരെയും ഖാളിമാരേയും പാണക്കാട് തങ്ങൻമാരേയും കുറിച്ചുള്ള ജലീലിൻ്റെ പ്രസ്താവനകൾ ദുരുദ്ദേശപരമാണ്. കെടി ജലീൽ നേരത്തേയും സമസ്ത നേതാക്കൻമാരേയും ആലിക്കുട്ടി മുസ്ലിയാരേയും അടച്ചാക്ഷേപിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്ത് മറ്റു വിഭാ​ഗത്തിൻ്റെ സിംപതി നേടലാണ് ജലീലിൻ്റെ ലക്ഷ്യം. ജലീൽ പിണറായി വിജയൻ്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നും നാസർ ഫൈസി പറഞ്ഞു.

അതേസമയം, കെടി ജലീൽ എംഎൽഎക്കെതിരെ യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തി. ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതെന്ന് പികെ ഫിറോസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോൾ പിആർ ഏജൻസി ഏൽപ്പിച്ച ദൗത്യമാണ് ജലീൽ ഇപ്പോൾ ചെയ്യുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. ജലീൽ ഏറ്റെടുത്തത് ബിജെപിയുടെ പ്രചാരണമാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു. മലപ്പുറത്തെ ഒറ്റുകൊടുത്തത് ജലീലാണെന്നും പ്രസ്താവന പിൻവലിച്ച് നാടിനോട് മാപ്പ് പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് കെടി ജലീൽ എംഎൽഎയുടെ വിശദീകരണം. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന് വലിയ രീതിയിൽ ഉളള സമരപരിപാടികൾ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താൻ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവർക്ക് ഇല്ലായിരുന്നോ?. താൻ പറഞ്ഞത് കരിപ്പൂർ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോൾ സ്വർണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ ഉള്ളവരാണ്. അതാണ് താൻ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോൾ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിർത്താൻ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീൽ പറഞ്ഞു.

പണ്ഡിതന്മാർക്ക്‌ പോലും ഇക്കാര്യത്തിൽ വ്യക്തതത ഇല്ല. ഏത് മതസമുദായത്തിലാണങ്കിലും, ആ മതത്തിലുള്ളവരാണ് ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കരുത്. മുസ്ലിങ്ങൾ എല്ലാം സ്വർണ്ണകള്ളകടത്തുകാരാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു. നിയമം കൊണ്ട് തടയാൻ കഴിയാതെ വരുമ്പോഴാണ് മതനേതാക്കളെ സമീപിക്കുന്നത്. ഓരോ വിശ്വാസികളോടും അവരുടെ മതപരമായി പറയണം ഇത്തരം പ്രവർത്തികൾ തെറ്റാണെന്ന്. ഇത്തരം തെറ്റുകൾ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താൻ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതൻ വർഷങ്ങൾക്ക് മുൻപ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോൾ സ്വർണ്ണം കടത്തിയിരുന്നു. ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here