സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ, സ്വയംചികിത്സ അപകടം

0
67

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേർ. ഈ സമയത്ത്‌ 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും കൂടുതൽപ്പേർ മരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 18 പേർ. 80 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12 പേർ, മലപ്പുറത്ത് 10, തിരുവനന്തപുരത്തും തൃശ്ശൂരിലും ഒൻപതുപേർ വീതവും മരിച്ചു. എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 128 പേർക്കാണിവിടെ രോഗം ബാധിച്ചത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന കുറച്ച് മലിനജലത്തിൽനിന്നുപോലും എലിപ്പനിവരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ മുറിവുകളിലൂടെയാണ് രോഗാണുക്കൾ പ്രവേശിക്കുന്നത്. “മഴ ഒഴിയുന്ന സാഹചര്യത്തിലാണ് എലിപ്പനി സാധാരണ കൂടുന്നത് ” -കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആർ.എം.ഒ.യുമായ ഡോ.ഇ. ഡാനിഷ് പറയുന്നു.

രോഗലക്ഷണങ്ങൾ വരുമ്പോൾ പലരും സ്വയംചികിത്സ നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്. ചികിത്സതേടാൻ വൈകുന്നതാണ് എലിപ്പനിമരണം കൂടുന്നതിനുള്ള പ്രധാന കാരണം. വിദഗ്‌ധചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാവുമെന്നും അദ്ദേഹം പറയുന്നു.

എലിപ്പനി 10 ശതമാനം രോഗികളിൽ മാരകമായിത്തീരാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. എലിയാണ് പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും കന്നുകാലികൾ, പന്നി, നായ, പൂച്ച എന്നിവ വഴിയും പകരാം. രോഗാണുവാഹകരായ ജീവികളുടെ മൂത്രം ജലാശയങ്ങളിലും ഓടകളിലെയും കൃഷിയിടങ്ങളിലെയും വെള്ളത്തിലും മറ്റും കലരുന്നതുവഴിയാണ് രോഗം പിടിപെടുന്നത്.

ലക്ഷണങ്ങൾ, സാധ്യതകൾ

ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്
വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു
പ്രതിരോധ മാർഗങ്ങൾ

മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക
പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക
ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക
കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ)
ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക
പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ

മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം
ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം.
രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here