ഉരുൾപൊട്ടലിൽ ഇല്ലാതായത് 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം, പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ; ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് ചിത്രം

0
78

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണെന്നാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട വിവരത്തില്‍ നിന്നും വ്യക്തമാകുന്നത്. പ്രഭവ കേന്ദ്രത്തിന്റെ വ്യാപ്തി ഏതാണ്ട് 86,000 ചതുരശ്രമീറ്ററാണ്. 

നിലവിലെ പ്രഭവ കേന്ദ്രം 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തോട് അടുത്താണെന്നും ആഘാതഭൂപടത്തില്‍ നിന്ന് വ്യക്തമാണ്. പാറക്കൂട്ടവും മണ്ണും ഇരവഴിഞ്ഞി പുഴയുടെ കരകള്‍ കവരുകയും 8 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുകയും ചെയ്തതായും പുറത്തുവിട്ട വിവരത്തിലുണ്ട്. 

 

 

ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ (എന്‍ആര്‍എസ്സി) ഐഎസ്ആര്‍ഒയുടെ കാര്‍ട്ടോസാറ്റ്-3 ഒപ്റ്റിക്കല്‍ ഉപഗ്രഹവും റിസാറ്റ് ഉപഗ്രഹവും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഉപയോഗിച്ചു. ദുരന്തത്തിന് മുന്‍പ് മെയ് ,22 ,2023 ന് കാര്‍ട്ടോസാറ്റ് പകര്‍ത്തിയ മൂന്ന് ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്ച്ച റിസാറ്റ് പകര്‍ത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. 

കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊങ്കണ്‍ മേഖലയെ മുഴുവന്‍ ബാധിച്ച മണ്‍സൂണ്‍ പേമാരിയാണ് മണ്ണിടിച്ചിലിന് കാരണമായത്. ഭാവിയിലെ ദുരന്ത-അപകട സാധ്യതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഇപ്പോഴത്തെ ഉപഗ്രഹ ചിത്രവും ആഘാത ഭൂപടവും.

LEAVE A REPLY

Please enter your comment!
Please enter your name here