‘മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദം, ഇത്തരക്കാരെ വെറുതേവിടരുത്’; രൂക്ഷവിമർശനവുമായി ഹൈക്കോടതി

0
146

കൊച്ചി: പൊതുസ്ഥലങ്ങളിലെ മാലിന്യ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കനാലുകളിൽ മാലിന്യം വലിച്ചെറിയുന്നത് ചിലർക്ക് വിനോദമാണെന്ന് പറഞ്ഞ കോടതി, ഇത്തരക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അഭിപ്രായപ്പെട്ടു. കൊച്ചിയിലെ മാലിന്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

കൊച്ചിയിലെ വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും എത്തുന്ന മാലിന്യം തടയാൻ കോർപ്പറേഷന് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് ചോദിച്ച കോടതി, ഭരണസംവിധാനങ്ങളുടെ വീഴ്ച ചൂണ്ടിക്കാണിക്കുകയും ചെയ്തു. കനാലുകളിൽ മാലിന്യം തള്ളിയവർക്കെതിരെ എത്ര കേസുകൾ എടുത്തിട്ടുണ്ടെന്ന് കൊച്ചി കോർപ്പറേഷനോട് ആരാഞ്ഞ കോടതി, തിരുവനന്തപുരത്തെ ജോജിയുടെ മരണം കണ്ണുതുറപ്പിക്കേണ്ടതാണെന്നും പറഞ്ഞു.

‘ഒരു കനാൽ വൃത്തിയാക്കിയ ശേഷം വളരെ കുറച്ചുസമയംകൊണ്ടുതന്നെ മാലിന്യ നിക്ഷേപമുണ്ടാകുന്നു. ഇക്കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ട്. തുറന്നയിടങ്ങളിലേക്ക് മാലിന്യം എറിയുന്നത് ചിലർക്ക് വിനോദമായി മാറിയിരിക്കുന്നു. ഇത്തരക്കാരെ ഒരുകാരണവശാലും വെറുതേവിടാൻ പാടില്ല. പ്രോസിക്യൂട്ട് ചെയ്യൽ ഉൾപ്പടെ കടുത്ത നടപടി വേണം.

കനാലുകളിൽ മാലിന്യം എറിയുന്നവർ ജീവന് ഭീഷണി ഉയർത്തുകയാണ് ചെയ്യുന്നത്. കൊച്ചി മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിന് താഴെ ഇപ്പോൾ പോയി നോക്കിയാലും ടൺ കണക്കിന് മാലിന്യം കാണാം. കനാലുകൾ വൃത്തിയാക്കി കഴിഞ്ഞാൽ അതേരീതിയിൽ തന്നെ തുടരണം. എന്തുകൊണ്ട് അതിന് കഴിയുന്നില്ല. ഇതിൽ ഭരണസംവിധാനങ്ങളുടെ വീഴ്ചയുണ്ട്. മാലിന്യം എറിയുന്നവരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാരിനുമാണ്. അത് ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർ‍ത്തിക്കുന്നത്. ഇത് ഇനി അനുവദിക്കാൻ കഴിയില്ല’, കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here