തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പിൽ

0
276

ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയിൽ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊൽക്കത്തയിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 152 രൂപയിലധികമാണ്, ഡൽഹിയിൽ തക്കാളി 120 രൂപയ്ക്കും മുംബൈയിൽ 108 രൂപയ്ക്കും വിൽക്കുന്നു. ചെന്നൈയിൽ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി.

വിവിധ കാരണങ്ങളാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് . കഴിഞ്ഞ വർഷം ബീൻസ് വിലയിലുണ്ടായ വർധനയെത്തുടർന്ന് നിരവധി കർഷകർ ഈ വർഷം തക്കാളിക്ക് പകരം ബീൻസ് കൃഷി ചെയ്യാൻ തുടങ്ങി. കനത്ത മഴയും കൊടും ചൂടും മൂലമുണ്ടായ കൃഷിനാശം മൂലം തക്കാളിയുടെ പരിമിതമായ ലഭ്യതയും വിലക്കയറ്റത്തിന് കാരണമായി.ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച് ചില്ലറ വിപണിയിൽ തക്കാളിയുടെ ശരാശരി വില 25 രൂപയിൽ നിന്ന് 41 രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ തക്കാളിയുടെ പരമാവധി വില 80-113 രൂപയാണ്.

ജൂൺ 30 വരെയുള്ള വിപണിയിലെ വിലനിലവാരം അനുസരിച്ച് സവാള മൊത്ത വില മുൻവർഷത്തെ അപേക്ഷിച്ച് 106 ശതമാനം വർധിച്ചു. ഉരുളക്കിഴങ്ങിന്റെ മൊത്ത വില 96 ശതമാനവും ഉയർന്നു. തക്കാളി മൊത്ത വില പ്രതിവർഷ അടിസ്ഥാനത്തിൽ 40 ശതമാനം കുറഞ്ഞെങ്കിലും പ്രതിമാസ അടിസ്ഥാനത്തിൽ വില 112.39 ശതമാനം കുത്തനെ ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here