ആ പിച്ചാണ് ഞങ്ങള്‍ക്കാ വിജയം തന്നത്, ജീവിതകാലമത്രയും അതിന്റെ ഒരുഭാഗം ഒപ്പം വേണമെന്ന് തോന്നി – രോഹിത്

0
110

ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വിജയത്തിനു ശേഷമുള്ള കാഴ്ചകളെല്ലാം തന്നെ അവിസ്മരണീയമായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന താരങ്ങളും, നിറകണ്ണുകളോടെ വിജയത്തെ സ്വീകരിച്ചവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായത് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലെ പിച്ചിലെ മണ്ണ് കഴിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദൃശ്യമായിരുന്നു. പിച്ചിലെ മണ്ണെടുത്ത് രോഹിത് കഴിക്കുന്ന ദൃശ്യങ്ങള്‍ ഐസിസി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ മണ്ണെടുത്ത് കഴിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്.

ഈ ഗ്രൗണ്ടാണ് തങ്ങള്‍ക്ക് വിജയം സമ്മാനിച്ചതെന്നും താന്‍ അത് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുമെന്നും പറഞ്ഞ രോഹിത് ജീവിതകാലം മുഴുവന്‍ ഈ പിച്ചിന്റെ ഒരു ഭാഗം തന്നോടൊപ്പം സൂക്ഷിക്കാന്‍ വേണ്ടിയാണ് മണ്ണെടുത്ത് കഴിച്ചതെന്നും വ്യക്തമാക്കി.

”അത് എങ്ങനെ സംഭവിച്ചുവെന്ന് വിവരിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത് പ്ലാന്‍ ചെയ്ത കാര്യമായിരുന്നില്ല. അങ്ങനെ അങ്ങ് സംഭവിച്ചുപോയതാണ്. പിച്ചിലേക്ക് പോകുമ്പോള്‍ ഞാന്‍ ആ നിമിഷം (വിജയം) അനുഭവിക്കുകയായിരുന്നു. കാരണം ആ പിച്ചാണ് ഞങ്ങള്‍ക്ക് ഈ വിജയം സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ വിജയിച്ചത്, ആ മൈതാനവും. ഇനിയുള്ള ജീവിതകാലമത്രയും ആ മൈതാനവും പിച്ചും ഞാന്‍ ഓര്‍ക്കും. അതിനാല്‍ തന്നെ അതിന്റെ ഒരുഭാഗം എന്നോടൊപ്പം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ നിമിഷങ്ങള്‍ വളരെ സവിശേഷമാണ്, ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ച സ്ഥലമാണത്. എനിക്ക് അതിന്റെ ഒരുഭാഗം വേണമായിരുന്നു. അതായിരുന്നു അതിന് (മണ്ണെടുത്ത് കഴിച്ചതിന്) പിന്നിലെ വികാരം.” – രോഹിത് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here