വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഉപ്പളയിലെ വിദ്യാര്‍ത്ഥിനി മരിച്ചു

0
96

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ് ബുധനാഴ്ച വൈകിട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പ് വയറുവേദനയെന്നു പറഞ്ഞാണ് ധന്യശ്രീ ഡോക്ടറെ കണ്ടത്. മരുന്ന് കഴിക്കുമ്പോള്‍ വേദന കുറയുകയും പിന്നീട് വേദന അനുഭവപ്പെടുകയും ചെയ്തതോടെ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ചാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന കാര്യം ധന്യശ്രീ ഡോക്ടര്‍മാരോട് പറഞ്ഞത്. അപ്പോഴേക്കും നില ഗുരുതരമായി. കരള്‍ മാറ്റി വെച്ചാല്‍ ധന്യശ്രീയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഇതിനുള്ള ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. ഇതോടെ ബിജെപി നേതാവ് വത്സരാജിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങുകയും സാമ്പത്തിക സമാഹരണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ചു. കരള്‍ മാറ്റി വെച്ചാല്‍ രക്ഷപ്പെടുത്താന്‍ കഴിയുന്ന നിലയിലല്ല ധന്യശ്രീയുടെ ശാരീരികാവസ്ഥയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ധന്യശ്രീയെ കാസര്‍കോട്ടെത്തിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഇവിടെ വെച്ചായിരുന്നു മരണം. പൊലീസ് ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മാതാവ്: ഹരിണാക്ഷി. സഹോദരങ്ങള്‍: ധന്‍വി, ധനുഷ്.

LEAVE A REPLY

Please enter your comment!
Please enter your name here