കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയായ യുവാവിൻ്റെ പോക്കറ്റിൽ എംഡിഎംഎ; അന്വേഷണം ആരംഭിച്ച് പോലീസ്

0
329

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബൈക്ക് മത്സ്യലോറിയിലിടിച്ചു തെറിച്ചുവീണു മരിച്ച രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹത്തിൽനിന്നു മയക്കുമരുന്ന് കണ്ടെത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസ് ഇൻക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് പാന്റ്‌സിന്റെ കീശയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മയക്കമരുന്ന് കണ്ടെത്തിയത്. കണ്ണൂർ – കാസർകോട് ദേശീയപാതയിലെ തളാപ്പ് എകെജി ആശുപത്രി പരിസരത്തു ബൈക്കപകടത്തിൽ മരിച്ച കാസർകോട് ചൗക്കി ബദർ നഗറിലെ ലത്തീഫിന്റെ പോക്കറ്റിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎയാണ് പോക്കറ്റിലുണ്ടായിരുന്നത്.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മിനി മീൻലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായത്. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ലത്തീഫ്, സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാക്കൾക്ക് മയക്കുമരുന്ന് വിൽപനയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷിച്ചുവരുന്നതെന്ന് പോലീസ് അറിയിച്ചു. ഇവർ കണ്ണൂർ ഭാഗത്തേക്ക് എന്തിനാണ് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മരിച്ചവരുടെ മൊബൈൽ ഫോണുകൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കു പോലീസ് വിധേയമാക്കുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയതിനാൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ മത്സ്യലോറി ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറോളം വാഹനഗതാഗതം മുടങ്ങി. കണ്ണൂർ ടൗൺ പോലീസ് എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.

മംഗളൂരുവിൽനിന്ന് ആയിക്കരയിലേക്ക് വന്ന മത്സ്യലോറിയാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽനിന്നു കാസർകോട്ടേയ്ക്ക്‌ ബൈക്കിൽ പോകുകയായിരുന്നു യുവാക്കൾ. അർധരാത്രി പിന്നിട്ടപ്പോൾ ഇവർ കാസർകോട്ടേക്ക് മടങ്ങിയത് എവിടേക്ക്‌ പോയിട്ടാണെന്നാണ് പോലീസ് അന്വേഷിച്ചുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here