അദാനിക്ക് ഓരോ ആഴ്ചയും നഷ്ടമായത് 3,000 കോടി! നഷ്ട കണക്കുകൾ പുറത്ത്

0
189

2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 53 ബില്യൺ ഡോളറാണ്. ഹുറൂൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം അദാനിക്ക് ഓരോ ആഴ്ചയും 3,000 കോടി രൂപ നഷ്ടപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയെന്ന കിരീടവും നഷ്ടമായി. ചൈനയുടെ സോങ് ഷാൻഷനാണ് അദാനിയെ മറികടന്നത്. ജനുവരിയിൽ, യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെത്തുടർന്ന്, അദാനിയുടെ സമ്പത്ത് കുത്തനെ ഇടിഞ്ഞു. 60 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് തൊട്ടുമുമ്പ്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ വ്യക്തിയായിരുന്നു അദാനി.

അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമത്വം കാണിച്ച് തട്ടിപ്പ് നടത്തിയെന്ന് ഹിൻഡൻബർഗ് ആരോപിച്ച്. അദാനി ഗ്രൂപ് റിപ്പോർട്ട് നിഷേധിച്ചെങ്കിലും ഓഹരി വിപണിയിൽ നഷ്ട്ടം നേരിട്ടു. കമ്പനിയുടെ ലിസ്റ്റ് ചെയ്ത ഓഹരികൾക്ക് 130 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു.

അതേസമയം, ലോകത്തെ ഏറ്റവും വലിയ  ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ആസ്തി 82 ബില്യൺ ഡോളറാണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും  ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടവും മുകേഷ് അംബാനി നിലനിർത്തി.

ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 82 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും 53 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഗൗതം അദാനി രണ്ടാം സ്ഥാനത്തും എത്തി. 28 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനവല്ല മൂന്നാം സ്ഥാനത്താണ്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാമതും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here