പാറയിലിടിച്ച് ബോട്ട് തകർന്നു; ഇറ്റലിയിൽ ബോട്ടപകടത്തിൽ പിഞ്ചുകുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു

0
227

റോം: ഇറ്റലിയിൽ ബോട്ടപകടത്തിൽ പെട്ട് കുഞ്ഞുങ്ങളുൾപ്പെടെ 59 അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കൊലാബ്രിയ തീരത്തുവെച്ചാണ് അഭയാർത്ഥികളുമായി വന്നിരുന്ന ബോട്ട് തകർന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണയാണ് ഇറ്റലിയിൽ ബോട്ടപകടം ഉണ്ടാവുന്നത്. പതിനായിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുമുണ്ട്.

കരയ്ക്കെത്താൻ ചെറിയ ദൂരം ഉള്ളപ്പോഴാണ് അപകടമുണ്ടായത്. മോശപ്പെട്ട കാലാവസ്ഥയും ബോട്ട് പാറക്കെട്ടിലിടിച്ചതുമാണ് അപകട കാരണം. അപകടത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ മെഡിറ്ററേനിയൻ കടലിലെ മോശപ്പെട്ട കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്. പ്രാദേശിക സമയം പുലർച്ചെ 4.30ഓടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന 80ഓളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റലിയിലെ അ​ഗ്നിശമന സേനാ പറഞ്ഞു. രക്ഷപ്പെട്ടവരിൽ ഇറാൻ, പാക്കിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

കരയ്ക്കെത്താൻ വെറും ഇരുപത് മീറ്റർ മാത്രം ഉള്ളപ്പോൾ ഉണ്ടായ അപകടം സങ്കടകരമാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. 200 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. സുരക്ഷിതമല്ലാത്ത യാത്ര കൊണ്ട്  സ്ത്രീകളും കുട്ടികളുമുൾപ്പടെ എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഇത് സങ്കടകരമാണന്നും അവർ കൂട്ടിച്ചേർത്തു. അഭയാർത്ഥികൾ ബോട്ടിലൂടെ യാത്ര ചെയ്യുന്നത് നിർത്തലാക്കുമെന്നും കുറച്ചു കൂടി ശക്തമായ നിയമം നടപ്പിലാക്കുമെന്നും അവർ പറയുന്നു.

മെഡിറ്ററേനിയൻ റൂട്ട് വഴി എത്തുന്ന അഭയാർത്ഥികളാണ് ഏറ്റവും കൂടുതൽ ബോട്ടപകടങ്ങളിൽ പെട്ടിട്ടുള്ളത്. 2014മുതൽ 20,334 പേരാണ് ബോട്ടപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് ഇന്റർനാഷ്ണൽ ഓർ​ഗനൈസേഷൻ ഫോർ മൈ​ഗ്രേഷൻ മിസ്സിങ് മൈ​ഗ്രന്റ്സ് പ്രൊജക്റ്റ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here