ഒരു ലിറ്റർ പാലിന് 210, കോഴിയിറച്ചിക്ക് 800; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ

0
233

ശ്രീലങ്കയ്ക്ക് വഴിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. രാജ്യത്ത് പണപ്പെരുപ്പം ത്വരിതഗതിയിലാകാൻ സാധ്യതയുണ്ട്. രാജ്യം ഈ മാസം 170 ബില്യൺ രൂപയുടെ പുതിയ നികുതി ചുമത്തും.

അവശ്യവസ്തുക്കളുടെ ഉൾപ്പെടെയുള്ള വില ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. ദിനം പ്രതിയെന്നോണം ഭക്ഷ്യ വസ്തുക്കളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഫെബ്രുവരി 1 മുതൽ 15 വരെ പെട്രോൾ ഡീസൽ വില ലിറ്ററിന് 35 രൂപയോളമാണ് വർധിപ്പിച്ചത്. അതായത് ഒരു ലിറ്ററിന് വില ഏകദേശം 282 പാകിസ്ഥാൻ രൂപയിലേക്ക് എത്തും. അതുപോലെ, ഡീസൽ വില 295.64 ആയി ഉയർന്നേക്കാമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പെട്രോളിനും ഡീസലിനുമൊപ്പം മറ്റ് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു ലിറ്റർ പാൽ ലഭിക്കണമെങ്കിൽ 210 രൂപ നൽകണം. ഒരു കിലോ കോഴിയിറച്ചിക്ക് 700-800 രൂപയാണ നിലവിലെ വില. മാംസത്തിന്റെ വില 1,000-1,100 വരെയായി ഉയർന്നിട്ടുണ്ട്.

”കൂടുതൽ നികുതി ചുമത്തുന്നത്, ഇതിനകം തന്നെ ഉയർന്ന ഭക്ഷണത്തിനും ഊർജത്തിനും ചെലവ് നേരിടുന്ന പാകിസ്താനിലെ ഭൂരിപക്ഷം ആളുകൾക്കും ബുദ്ധിമുട്ട് തന്നെയാണ്, എന്നാൽ പാകിസ്താന് മറ്റ് മാർഗമില്ല. IMF വായ്പകൾ, രാജ്യത്തിന് അത്യന്തം ആവശ്യമാണ്. സാമ്പത്തിക വിദഗ്ധനായ എഹ്തിഷാം ഉൾ ഹഖ് പറയുന്നു. പാക്കിസ്താനിൽ പണപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 2023 ജനുവരിയിൽ ഉപഭോക്തൃ വില സൂചിക 27.6% വർദ്ധിച്ചു. അതേ കാലയളവിൽ മൊത്തവില സൂചിക 28.5% ആയി ഉയർന്നു.

അതേസമയം, 1,739 പേർ കൊല്ലപ്പെടുകയും 2 ദശലക്ഷം വീടുകൾ നശിപ്പിക്കുകയും ചെയ്ത 2022 ലെ വെള്ളപ്പൊക്കത്തിൽ നിന്ന് നിന്ന് കരകയറാൻ പാകിസ്ഥാൻ ഇതിനകം പാടുപെടുകയാണ്. ജനുവരിയിൽ, യുഎൻ പിന്തുണയോടെ ജനീവയിൽ നടന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും പാകിസ്താനെ വെള്ളപ്പൊക്കത്തിന്റെ കെടുതികളിൽ നിന്ന് കരകയറ്റാനും പുനർനിർമ്മിക്കാനും 9 ബില്യൺ ഡോളറിലധികം സഹായം വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here