ഏപ്രില്‍ 1 മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും; യൂണിറ്റിന് 12 പൈസ വച്ചാണ് വര്‍ധന

0
46

തിരുവനന്തപുരം:ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും.യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനവാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്നത്. വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് ഡിസംബറില്‍ റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ധന. ഫിക്സഡ് ചാര്‍ജും 5 മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ഏപ്രില്‍ മാസം യൂണിറ്റിന് 7 പൈസ വച്ച് ഇന്ധനസര്‍ചാര്‍ജും ഈടാക്കും.

വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള 5 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇത് ഒഴിവാക്കിയിരുന്നു. ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല. അതിനാല്‍ നിരക്ക് വര്‍ധന ഉണ്ടെന്നാണ് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലകൂടും.

LEAVE A REPLY

Please enter your comment!
Please enter your name here