ദില്ലി: എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഇഡി പറയുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണ്, എസ്‌ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി ഇരു സംഘടനകൾക്കും പണം ലഭിച്ചതായും ഇഡി പറയുന്നു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. ഹവാലയടക്കം മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചു. 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ല. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്‌ഡിപിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം ശേഖരിച്ചു, ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.