വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിലേക്ക്

0
63

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേരുന്നു. ഇരുവരും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാനിറങ്ങും. ഇന്ന് വൈകുന്നേരം 3 മണിക്ക് പാർട്ടി രണ്ട് പേരും കോൺഗ്രസിൽ അംഗത്വം എടുക്കും. ഇരുവരും മല്ലികാർജുൻ ഖാർഗെയുമായും കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി.

അവർ ഇന്ന് പാർട്ടിയിൽ ചേരും. ഇരുവരും മത്സരിക്കുമോ ഇല്ലയോ എന്നത് ഉടനെ വ്യക്തമാകുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെച്ചാകും ഇരുവരും പാർട്ടിയിൽ അംഗത്വം എടുക്കുക. തുടർന്ന് എഐസിസി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കാണുമെന്നും റി​പ്പോർട്ടുണ്ട്.

ബുധനാഴ്ച ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും മത്സരിക്കുമോ, ഏതൊക്കെ സീറ്റുകളിലാകും മത്സരിക്കുന്നതെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

ജുലാനയിൽ നിന്നോ ദാദ്രി വിധാൻ സഭയിൽ നിന്നോ ഫോഗട്ട് മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ പുനിയ ബദ്‌ലി സീറ്റിലാകും മത്സരിക്കുക. 2023-ൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതിഷേധത്തിന്റെ മുൻനിരയിൽ ഇരുവരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശംഭു അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഫോഗട്ട് എത്തിയിരുന്നു. അതേസമയം, വിനേഷ് ഫോഗട്ട് റെയിൽവെയിലെ ജോലി രാജിവച്ചു.

ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കർഷക സമരം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ഭരണവിരുദ്ധ വികാരം തുടങ്ങിയവയെല്ലാം സംസ്ഥാനത്ത് ബിജെപിക്ക് വലിയ തലവേദനയാകും. ഇതിനിടെ വിനേഷ് ഫോഗട്ട് കൂടി എത്തുകയാണെങ്കിൽ ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളും ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ടത് സംബന്ധിച്ച ആരോപണങ്ങളും വലിയ ചർച്ചയാകുമെന്നുറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here