ഷിരൂരിൽ തിരച്ചിൽ തുടരും; പണത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, കഴിയാവുന്ന സഹായങ്ങൾ ചെയ്യും: കാർവാർ എംഎൽഎ

0
61

ബെം​ഗളൂരു: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ തിരച്ചിൽ തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തിരച്ചിലിനാവശ്യമായ പണം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംഎൽഎ ഫണ്ടിൽ നിന്നും പണം സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാന പോയിന്റുകളിലെല്ലാം തിരച്ചിൽ നടത്തുകയാണ് പ്രധാന ഉദ്ദേശ്യം. നാലാം പോയിന്റിൽ തിരച്ചിൽ നടത്തിയിരുന്നു. ജനറൽ ക്യാപ്റ്റനും ഇവിടെ എത്തിയിട്ടുണ്ട്. വ്യക്തമായ പോയിന്റുകൾ അദ്ദേഹം അടയാളപ്പെടുത്തും. കഴിഞ്ഞ ദിവസം നേവിയും ഇന്ദ്രപാലനും അറിയിച്ച പോയിന്റുകളിലല്ല തിരച്ചിൽ നടത്തുന്നതെന്ന് അർജുന്റെ സഹോദരി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ദ്രപാലനെ അന്വേഷണ സംഘത്തോടൊപ്പം കൊണ്ടുവന്നിട്ടുണ്ട്. അർജുന്റെ സഹോദരി പറഞ്ഞ ഭാ​ഗങ്ങളിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. ജിപിഎസ് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. തിരച്ചിലിന് ചെലവ് എത്ര വന്നാലും അതേക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തിരച്ചിലിന് ആവശ്യമായ തുക നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ജില്ലാ അധികാരികൾ മുതൽ എല്ലാവരും ദൗത്യത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്. തിരച്ചിലിന് 25 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും നൽകും. എല്ലാ പോയിന്റുകളിലും ഒന്നൊന്നായി തിരച്ചിൽ നടത്തും’, എംഎൽഎ സതീഷ് കൃഷ്ണ പറഞ്ഞു. വരും ദിവസങ്ങളിലും തെരച്ചിൽ നടത്തുമെന്നും റിട്ട.ജനറൽ സെക്രട്ടറി ഇന്ദ്രപാലൻ നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം അർജുന്റെ ഭാരത് ബെൻസിന്റെ ലോറി സി പി 4-ൽ ഉണ്ടാകാനാണ് സാധ്യതയെന്നും അവിടെ ഡ്രഡ്ജിങ് ദുഷ്ക്കരമായിരിക്കുമെന്നും റിട്ടയേഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ പറഞ്ഞു. സി പി4 മാർക്ക് ചെയ്തു കൊടുക്കുകയാണ് ലക്ഷ്യം. മണ്ണ് ദുഷ്കരമാണ്. ട്രക്കിന്റെ ഭാ​ഗം നോക്കാൻ ചിലപ്പോൾ ഡൈവറേയും ഇറക്കേണ്ടിവരും. രണ്ട് ദിവസം ഷിരൂരിൽ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെ തിരച്ചിൽ താത്ക്കാലികമായി അവസാനപ്പിച്ചിട്ടുണ്ട്. തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തി. ലോറിയുടെ പിൻവശത്തെ ടയറാണ് കണ്ടെത്തിയത്. കയർ കുരുങ്ങിയ നിലയിലായിരുന്നു ടയർ. എന്നാൽ കണ്ടെത്തിയ ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

നേരത്തെ അർജുൻ ഓടിച്ചിരുന്ന ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. ഇത് അർജുന്റെ ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയമുള്ളതായും മനാഫ് പ്രതികരിച്ചിരുന്നു. പോയിന്റ് 2-ൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ഇതേ പോയിന്റിൽ നിന്ന് ലക്ഷ്മണിന്റെ ചായക്കടയുടെ ഷീറ്റും ഒരു തോൾ സഞ്ചിയും ഉൾപ്പടെ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here