അർജുൻ്റെ അമ്മയോട് മാപ്പ് ചോദിക്കുന്നു; ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ഈശ്വർ മാൽപെ മടങ്ങുന്നു

0
11

ബെംഗ്ളൂരു: അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ  പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. തെരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നാണ് ആവശ്യപ്പെടുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.

ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അർജുൻ ദൌത്യത്തിൽ സ്വമേധയാ പങ്കാളിയായതാണ്. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാൽപെയാണ് അർജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ ഭാഗവും സ്കൂട്ടറും നദിക്കടിയിൽ നിന്നും കണ്ടെടുത്തിരുന്നു. എന്നാൽ ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വർ മാൽപെ തുറന്നടിക്കുന്നത്.

 

വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാൽപെ ആരോപിച്ചു. ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല. ഇന്ന് ഒരു സ്കൂട്ടർ നദിയിൽ കണ്ടെത്തിയിരുന്നു. അത് പുറത്തേക്ക് എടുത്തു കഴിഞ്ഞു. അതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയിൽ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് കരുതുന്നു. അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നിൽക്കാൻ വയ്യ. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം നിർവഹിക്കാൻ ആകില്ലെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here