കൈലാഖ്, പുതിയ സ്‍കോഡ എസ്‍യുവിക്ക് കാസര്‍കോടുകാരൻ മുഹമ്മദ് സിയാദിട്ട പേര്;സമ്മാനം ഈ കാറിന്‍റെ ആദ്യ യൂണിറ്റ്!

0
99

ഴിഞ്ഞ ദിവസമാണ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ചെറു എസ്.യു.വിയുടെ പേര് പ്രഖ്യാപിച്ചത്. കൈലാഖ് എന്നാണ് ഈ വാഹനത്തിന്റെ പേര്. പുതിയ എസ്.യു.വിക്ക് ഈ പേര് പിറന്നതിന്റെ ക്രെഡിറ്റ് ഒരു മാലയാളിക്കാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. കാസര്‍കോട് സ്വദേശിയായ ഹാഫിള് മുഹമ്മദ് സിയാദ് ആണ് സ്‌കോഡയുടെ ചെറു എസ്.യു.വിക്കുള്ള പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. ഈ എസ്.യു.വിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്.യു.വിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് കൈലാഖ് എന്ന പേര് അദ്ദേഹം തിരഞ്ഞെടുത്തത്. രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്.

2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്. ഇതില്‍ ആദ്യ യൂണിറ്റാണ് മുഹമ്മദ് സിയാദിന് ലഭിക്കുന്നത്. താന്‍ പേരിട്ട വാഹനത്തിന്റെ ആദ്യ യൂണിറ്റാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയെന്നതാണ് പ്രധാന ആകര്‍ഷണം. ഒന്നാം സ്ഥാനക്കാരന് വാഹനം ലഭിക്കുന്നതിനൊപ്പം 10 പേര്‍ക്ക് സ്‌കോഡയുടെ പ്രാഗിലെ പ്ലാന്റ് സന്ദര്‍ശിക്കാനുള്ള അവസരവും സ്‌കോഡ നല്‍കുന്നുണ്ട്. ഈ പത്തുപേരില്‍ കോട്ടയം സ്വദേശിയായ രജേഷ് സുധാകരനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി എത്തുന്ന കോംപാക്ട് എസ്.യു.വിക്ക് പേര് നിര്‍ദേശിക്കാനുള്ള അവസരം സ്‌കോഡ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്നു. കെ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി നെയിം യുവര്‍ സ്‌കോഡ എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു കൈലാഖ്.സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാഖ്.

കൈലാസ പര്‍വ്വതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കോംപാക്ട് എസ്.യു.വി. ഒരുക്കുന്നതെന്നാണ് സ്‌കോഡ നല്‍കിയിരിക്കുന്ന വിശദീകരണം. നിലവില്‍ ഇന്ത്യയിലെ സ്‌കോഡയുടെ എസ്.യു.വികളുടെയെല്ലാം പേരുകള്‍ കെയില്‍ ആരംഭിച്ച് ക്യുവില്‍ അവസാനിക്കുന്നവയാണ്. 24,000 പേരുകളാണ് ഈ വാഹനത്തിന് നല്‍കുന്നതിനായി ആളുകള്‍ നിര്‍ദേശിച്ചത്. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമാണെങ്കിലും സ്‌കോഡയ്ക്ക് വേരോട്ടമുള്ള ഏതാനും രാജ്യങ്ങളിലേക്കും ഈ കോംപാക്ട് എസ്.യു.വി. എത്തിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here