യുപി ബിജെപിയിൽ തർക്കം രൂക്ഷം, യോഗിയെ മാറ്റണമെന്ന് ഒരു വിഭാഗം, രാജി സന്നദ്ധത അറിയിച്ച് കേശവ് പ്രസാദ് മൗര്യയും

0
112

ദില്ലി : കേന്ദ്ര നേതൃത്വത്തിന് തലവേദനയായി ഉത്തർപ്രദേശ് ബിജെപിയിൽ തർക്കം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ദില്ലിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. സംഘടനാ തലത്തിൽ പ്രവർത്തിക്കാമെന്ന് മൗര്യ കേന്ദ്ര നേതാക്കളെ അറിയിച്ചു.

യുപിയിലെ നിലവിലെ സാഹചര്യത്തിൽ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയും ജെപി നദ്ദയും കാണും. ഇന്നലെ ബിജെപി സംസ്ഥാ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി നരേന്ദ്ര മോദിയെ കണ്ട് ഇന്നലെ രാജി സന്നദ്ധത അറിയിച്ചുവെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ രാജിവയ്ക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭുപേന്ദ്ര ചൗധരി പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ യുപി ബിജെപിയിൽ പുകഞ്ഞു തുടങ്ങിയ അതൃപ്തിയാണ് ഒടുവിൽ മറനീക്കി പുറത്തേക്ക് വരുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ദില്ലിയിലെത്തി ജെ പി നദ്ദയെ നേരിട്ട് കണ്ട് ഇതിനോടകം പരാതി അറിയിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.

തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനവും നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു. യോഗിയെ മാറ്റി ഒബിസി വിഭാഗത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും ചില പാർട്ടി നേതാക്കൾക്കുണ്ട്. കേന്ദ്ര നേതൃത്വം യുപിയിൽ കാര്യമായി ഇടപെടണമെന്ന് ബിജെപി എംഎൽഎമാർ ആവശ്യപ്പെടുന്നതും യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ടാണ്. അമിത് ഷാ വൈകിട്ട് മോദിയെ കണ്ടതും മാറ്റങ്ങളുണ്ടാകുമോ എന്ന അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here