ടെസ്റ്റിൽ 400 റൺസടിക്കാന്‍ സാധ്യതയുള്ള 4 താരങ്ങളുടെ പേരുമായി ബ്രയാന്‍ ലാറ, രണ്ട് ഇന്ത്യൻ താരങ്ങളും ലിസ്റ്റില്‍

0
77

ബാര്‍ബഡോസ്: ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന തന്‍റെ റെക്കോര്‍ഡ് വൈകാതെ തകരുമെന്ന് പ്രവചിച്ച് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. സമകാലീന ക്രിക്കറ്റില്‍ 400 റണ്‍സെന്ന തന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള നാലുപേരാണുള്ളതെന്നും ലാറ പറഞ്ഞു.

ഒന്നര ദശകത്തോളം വിന്‍ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് ചുമലിലേറ്റിയ ലാറ 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സ് അടിച്ചത്. സച്ചിൻ ടെന്‍ഡുല്‍ക്കറഉടെ പേരിലുള്ള 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് പോലെ മറ്റാര്‍ക്കും മറികടക്കാനാവാത്ത നേട്ടമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ റെക്കോര്‍ഡ് പക്ഷെ വൈകാതെ തകരുമെന്നാണ് ലാറ പറയുന്നത്. 1994ല്‍ അതുവരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ ഗാരി സോബേഴ്സിന്‍റെ 365 റണ്‍സ് തകര്‍ത്ത് 375 റണ്‍സ് അടിച്ച് റെക്കോര്‍ഡിട്ടതും ലാറയായിരുന്നു.

പിന്നീട് ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ 380 റണ്‍സടിച്ച് ഇത് മറികടന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹെയ്ഡനെ മറികടന്ന് 400 റണ്‍സടിച്ച് ലാറ റെക്കോര്‍ഡ് തിരികെ പിടിച്ചു. 20 വര്‍ഷമായി തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡിന് നിരവധി ആക്രമണോത്സുക ബാറ്റര്‍മാരുള്ള ഇന്നത്തെ കാലത്ത് അധികം ആയുസില്ലെന്ന് ലാറ പറഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രോളിയും ഹാരി ബ്രൂക്കും, ഇന്ത്യന്‍ ടീമിലാണെങ്കില്‍ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും, സാഹചര്യം ഒത്തുവന്നാല്‍ തന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ഇവര്‍ നാലുപേരാണെന്നും ലാറ പറഞ്ഞു.

ലാറയുടെ ലിസ്റ്റില്‍ ഇടം നേടിയെങ്കിലും 25 ടെസ്റ്റുകള്‍ കളിച്ച ഗില്ലിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ഇപ്പോഴും 128 റണ്‍സാണ്. നാലു സെഞ്ചുറികള്‍ നേിയ ഗില്‍ ഇതുവരെ 35.52 ശരാശരിയില്‍ 1492 റണ്‍സാണ് നേടിയത്. അതേസമയം, കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയ ജയ്സ്വാളാകട്ടെ കളിച്ച ഒമ്പത് ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ അടക്കം മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളുമായി 68.53 ശരാശരിയില്‍ 1028 റണ്‍സ് നേടിയിട്ടുണ്ട്. 214 റണ്‍സാണ് ജയ്സ്വാളിന്‍റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍.

LEAVE A REPLY

Please enter your comment!
Please enter your name here