രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശം; ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ

0
106

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്.

ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകൾ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോ ബജ്റംഗ്ദൾ പ്രവർത്തകർ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ തുറന്നടിച്ചു.

പാർലെമന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.

അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണെന്നും ഹിന്ദുവിന്റെ പേരില്‍ രാജ്യത്ത് അക്രമം നടക്കുന്നു.ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണ്. പരമശിവന്റെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രസംഗം. തുടർന്ന് രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്യുകയും ഭരണപക്ഷം പ്രസംഗം പലതവണ തടസപ്പെടുത്തുകയും ചെയ്തു.
അയോധ്യയിൽ മത്സരിക്കാൻ കഴിയുമോ എന്ന് മോദി സർവേ നടത്തിയെന്നും മത്സരിക്കരുതെന്നു സർവേക്കാർ ഉപദേശം നൽകി. അയോധ്യക്കാരുടെ മനസില്‍ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നല്‍കി. ആ സന്ദേശമാണ് തനിക്ക് അരികില്‍ ഇരിക്കുന്നതെന്ന് എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നു. നിങ്ങള്‍ ഹിന്ദുവല്ല. ബി.ജെ.പി വെറുപ്പും അക്രമവുമാണു പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here