സുവർണ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ യോഗ; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

0
117

ന്യൂഡൽഹി: സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ച ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർക്കെതിരെ കേസ്. ഗുജറാത്തിൽനിന്നുള്ള ഫാഷൻ ഡിസൈനർ അർച്ചന മക്‍വാനയാണ് സുവർണ ക്ഷേത്രത്തിൽ യോഗ നിർവഹിച്ചത്. ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യോഗ. ഇതിന്റെ വിഡിയോയും ചിത്രങ്ങളും ഇവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവുമാണ് പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണക്ഷേത്രം. ക്ഷേത്രത്തിനകത്ത് യോഗ നിർവഹിച്ചതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) അർച്ചനക്കെതിരെ പരാതി നൽകുകയായിരുന്നു. ഇന്ത്യയിലുടനീളമുള്ള ഗുരുദ്വാരകൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയാണ് എസ്.ജി.പി.സി. സിഖ് മതവികാരം വ്രണപ്പെടുത്തിയെന്നും പുണ്യസ്ഥലത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ചില വ്യക്തികൾ സുവർണ ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ബഹുമാനവും അവഗണിക്കുകയും ഇത്തരം മോശമായ പ്രവർത്തനങ്ങൾ ചെയ്യുകയാണെന്നും എസ്.ജി.പി.സി പ്രസിഡന്റ് ഹർജിന്ദർ സിങ് ധാമി പറഞ്ഞു. ക്ഷേത്രത്തിലെ പ്രദക്ഷിണ പാതയിൽ അർച്ചനയെ യോഗ ചെയ്യാൻ അനുവദിച്ച മൂന്ന് ജീവനക്കാർക്കെതി​രെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ അർച്ചന പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തു. അതേസമയം, മാപ്പ് പറഞ്ഞിട്ടും എസ്.ജി.പി.സി കമ്മിറ്റി അംഗങ്ങളിൽനിന്ന് തനിക്ക് വധഭീഷണി വരുന്നുണ്ടെന്ന് അവർ പറഞ്ഞു. ‘യോഗ ദിനത്തിൽ നന്ദി അർപ്പിക്കാനാണ് ഞാൻ ശീർഷാസനം നടത്തിയത്. അല്ലാതെ ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. നിങ്ങൾക്ക് മോശമായി തോന്നിയതിൽ എന്നിക്ക് വിഷമമുണ്ട്. ഞാൻ മാപ്പ് ചോദിക്കുന്നു. എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്ക് വധഭീഷണികളും അധിക്ഷേപങ്ങളും വരുന്നുണ്ട്’ -അർച്ചന പറഞ്ഞു.

എന്നാൽ, അർച്ചനയുടെ പ്രസ്താവനക്കെതിരെ എസ്.ജി.പി.സി ജനറൽ സെക്രട്ടറി ഗുരുചരൺ സിങ് ഗ്രെവാൾ രംഗത്തുവന്നു. ‘സിഖ് മതം എപ്പോഴും സ്ത്രീകളെ ബഹുമാനിക്കുന്നു. സിഖുകാർ അത്തരത്തിൽ പെരുമാറുകയോ ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കുന്നവർക്കെതിരെ പരാതി നൽകണം. സിഖുകാരെ അവഹേളിക്കാനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്’ -ഗുരുചരൺ സിങ് പറഞ്ഞു.

അതേസമയം, വധഭീഷണിയെ തുടർന്ന് അർച്ചനക്ക് പൊലീസ് സംരക്ഷം ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് സംരക്ഷണമെന്നും ആവശ്യമുണ്ടെങ്കിൽ അത് നീട്ടുമെന്നും വഡോദര പൊലീസ് അറിയിച്ചു. പൊലീസ് സംരക്ഷണം ഒരുക്കിയതിനും വഡോദര പൊലീസിനും ഗുജറാത്ത് സർക്കാറിനും അർച്ചന നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here