തിരുവനന്തപുരത്ത് കഴുത്തറത്തനിലയിൽ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല

0
146

തിരുവനന്തപുരം: ദേശീയപാതയിൽ തിരുവനന്തപുരം കന്യാകുമാരി റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം. കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.

വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിലായിരുന്നു മൃതദേഹം. രാത്രി 12 മണിയോടെ നാട്ടുകാരാണ് കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്നതിനുവേണ്ടി ഒറ്റാമരത്ത് കാർ നിർത്തി മറ്റൊരു വ്യക്തിയെ ദീപു കാത്തുനിൽക്കുകയായിരുന്നു എന്നാണ് വിവരം. ഇതിനിടെ ആരോ വാഹനത്തിൽ കയറി കൊലപതകം നടത്തിയെന്നാണ് കരുതുന്നത്. സീറ്റ് ബെൽറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം.

ദീപു ജെസിബി വില്പനക്കാരനാണ്. മലയത്ത് ഇദ്ദേഹത്തിന് ക്രഷർ ഉണ്ട്. വാഹനത്തിൽ പത്ത് ലക്ഷം രൂപ ഉണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here