കള്ളപ്പണം വെളുപ്പിക്കല്‍: സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും

0
100

കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തിൽ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്പോൾ നിലവിൽ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകൾ പണമായിത്തന്നെ നൽകാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും.

അങ്ങനെയെങ്കിൽ ഒരു പവൻ വാങ്ങണമെങ്കിൽപ്പോലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമായേക്കും.രാജ്യത്തെ രണ്ടരലക്ഷത്തിലേറെയുള്ള ജൂവലറി വ്യവസായത്തെ മുഴുവനായും 2020 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കിയിരുന്നു. ഇതിനുപിന്നാലെ സ്വർണ-വജ്ര വ്യാപാരികൾക്ക് മാർഗനിർദേശങ്ങളും പുറത്തിറക്കി. ഒറ്റത്തവണയായോ പലതവണകളായോ 10 ലക്ഷം രൂപവരെയോ അതിനുമുകളിലോ ഉള്ള എല്ലാ ഇടപാടുകളുടെയും രേഖ അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടുകൾ സംശയാസ്പദമെന്നു തോന്നിയാൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു., ഇന്ത്യ) അറിയിക്കണം.

ഇതിനായി 500 കോടി രൂപയ്ക്കുമുകളിൽ വിറ്റുവരവുള്ള വ്യാപാരസ്ഥാപനങ്ങൾ സ്വന്തംനിലയിൽ നോഡൽ ഓഫീസറെ നിയമിക്കണം. ഇതിനുതാഴെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ജൂവലറി അസോസിയേഷനുകൾ പൊതു നോഡൽ ഓഫീസറെ നിയമിക്കണം. ഇവരിലൂടെ വേണം എഫ്.ഐ.യു.വിലേക്ക് വിവരങ്ങൾ കൈമാറേണ്ടത്.

ആശങ്കയുണ്ടെന്ന് സ്വർണവ്യാപാരമേഖല
ജൂവലറി ഇടപാടുകളിൽ പാൻകാർഡ് പരിധി രണ്ടുലക്ഷത്തിൽനിന്ന് അൻപതിനായിരം രൂപയിലേക്ക് കുറച്ചേക്കുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിപണിയിലെ പണമൊഴുക്ക് തടയാനും വ്യാപാരത്തോതു കുറയ്ക്കാനും ഇത് ഇടയാക്കും. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും പാൻകാർഡ് ഇല്ല. പാൻകാർഡ് പരിധി രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തണമെന്നതാണ് സ്വർണവ്യാപാരമേഖലയുടെ ആവശ്യം.
അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here