ഡികെ ശിവകുമാറിന്റെ തന്ത്രങ്ങൾ ഫലം കണ്ടു: ഹിമാചലിൽ ഓപ്പറേഷൻ താമരയില്ല; ഭിന്നിച്ചവരെ ഒന്നിച്ചുനിര്‍ത്തി കോൺഗ്രസ്

0
215

ഷിംല: രാജ്യസഭ തെരഞ്ഞെടുപ്പിൽ കൂറുമാറ്റത്തെ തുടര്‍ന്ന് കോൺഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചൽ പ്രദേശിൽ ഡികെ ശിവകുമാറിന്റെ ഇടപെടൽ വിജയം കണ്ടു. സംസ്ഥാനത്ത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന് എതിരെ നിന്ന പിസിസി പ്രസിഡന്റിനെയും ഒന്നിച്ചുനിര്‍ത്തി കോൺഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഷിംലയിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തന്റെ രാജിവാര്‍ത്ത അസത്യമാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളെയും എംഎൽഎമാരെയും ഒന്നിച്ചുകൊണ്ടുപോകാൻ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നൽകി. സര്‍ക്കാരിനെ സഹായിക്കാൻ പിസിസി പ്രസിഡന്റിനോടും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രശ്ന പരിഹാര സമിതി നിര്‍ദ്ദേശിച്ചു.

ഹിമാചലിലെ പ്രശ്ന പരിഹാരങ്ങള്‍ക്ക് ആറംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ,പിസിസി പ്രസിഡന്‍റ് , ഉപമുഖ്യമന്ത്രി എന്നിവരും അംഗമാകുന്നതാണ് ഈ സമിതി. അഞ്ച് വർഷം ഹിമാചലില്‍ കോണ്‍ഗ്രസ് സർക്കാർ ആയിരിക്കുമെന്ന് ഡി കെ ശിവകുമാർ അറിയിച്ചു. ബിജെപിയുടെ ഓപ്പറേഷന്‍ താമര ഹിമാചലില്‍ നടക്കാൻ പോകുന്നില്ല. എല്ലാ എംഎല്‍എമാരെയും മുഖ്യമന്ത്രിയേയും പിസിസി അധ്യക്ഷേയേയും പ്രത്യേകം കണ്ട് സംസാരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോൺഗ്രസ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പിസിസി പ്രസിഡന്റ് പ്രതിഭ സിങ് പറഞ്ഞു. ഇന്ന് മുതല്‍ പ്രവർത്തനം തുടങ്ങും. രാജ്യസഭ തെരഞ്ഞെടുപ്പിലെ തോല്‍വി ദൗർഭാഗ്യകരമാണെന്നും സംസ്ഥാനത്തെ പ്രശ്നങ്ങൾ എഐസിസി നിയോഗിച്ച നിരീക്ഷക സമിതിയോട് സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു. ഏകോപന സമിതിയില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്‍റെ രാജി വാർത്ത അടിസ്ഥാനരഹിതമായിരുന്നുവെന്ന് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു പറഞ്ഞു. വിമതർക്ക് തിരികെ വരാമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here