വിരാട് കോലി പറഞ്ഞു, സിറാജ് അതുപോലെ പന്തെറിഞ്ഞു! ജാന്‍സന്‍ വീണത് മുന്‍ നായകനൊരുക്കിയ കെണിയില്‍ -വീഡിയോ

0
129

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാാജ് വീഴ്ത്തിയത്. ഒമ്പത് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറ് പേരെ പുറത്താക്കിയത്. സിറാജിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്കയെ കേവലം 55 റണ്‍സിന് പുറത്താക്കാനും ഇന്ത്യക്കായി. എയ്ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്.

ഇതില്‍ ജാന്‍സനെ വീഴ്ത്തിയത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തന്ത്രം കൊണ്ട് കൂടിയാണ്. 16-ാം ഓവറിലെ അഞ്ചാം പന്തിലാണ് ജാന്‍സന്‍ പുറത്താവുന്നത്. ആ പന്തെറുന്നിന് മുമ്പ് കോലി സിറാജിനോട് ഔട്ട് സ്വിങര്‍ എറിയാന്‍ പറയുന്നുണ്ട്. ജാന്‍സന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലേക്ക്. വീഡിയോ കാണാം…

കേപ്ടൗണില്‍ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം (2), ഡീന്‍ എല്‍ഗാര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ആതിഥേയര്‍ക്ക് നഷ്ടമായി. നാലാമനായി ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് (3) ബുമ്രയ്ക്ക് വിക്കറ്റ് നല്‍കി. ടോണി ഡി സോര്‍സിയാവട്ടെ സിറാജിനും വിക്കറ്റ് നല്‍കി. രണ്ടക്കം കണ്ട ബെഡിംഗ്ഹാം, വെറെയ്നെ എന്നിവരും കീഴടങ്ങിയതോടെ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ കയ്യില്‍ നിന്ന് കൈവിട്ട് പോയി. കേശവ് മഹാരാജ് (3), കഗിസോ റബാദ (5), നാന്ദ്രേ ബര്‍ഗര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലുങ്കി എന്‍ഗിഡി (0) പുറത്താവാതെ നിന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എല്‍ഗാറിന്റെ കരിയറിലെ അവസാന ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഒപ്പമെത്താന്‍ സാധിക്കും. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. തെംബ ബവൂമയ്ക്ക് പകരം ട്രിസ്റ്റണ്‍ സ്റ്റബ്സ് ടീമിലെത്തി. പരിക്കേറ്റ ജെറാള്‍ഡ് കോട്സ്വീക്ക് പകരമാണ് എന്‍ഗിഡി. മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗന്‍ പീറ്റേഴ്സണ്‍ പുറത്തായി. ഇന്ത്യ രണ്ട് മാറ്റം വരുത്തി. ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജ, മുകേഷ് കുമാര്‍ എന്നിവരാണ് തിരിച്ചെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here