മരപ്പണിക്കാരനായി ഒളിവുജീവിതം, കാസർകോടുനിന്ന് വിവാഹംകഴിച്ചു; കൈവെട്ട് കേസിൽ NIA നീക്കം അതീവരഹസ്യമായി

0
242

കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ചൊവ്വാഴ്ച രാത്രിയാണ് എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് വിവരം.

സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിലായാരുന്നു പോലീസിനേയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്തായിരുന്നു ജീവിതം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസര്‍കോടുനിന്ന് നിന്ന് വിവാഹവും കഴിച്ചിരുന്നു.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം താമസം

ബേരത്തെ വാടകവീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ് സവാദിന് ജോലി ശരിയാക്കി നല്‍കിയതെന്നും ഇവരാണ് സവാദിനൊപ്പം ജോലിചെയ്തിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതില്‍ ദുരൂഹത

കൃത്യം നടന്നതിന് പിന്നാലെ ഇയാള്‍ ആലുവയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു. എന്നാല്‍, 13 വര്‍ഷവും സവാദിനെ കണ്ടെത്തായിരുന്നില്ല. ഇയാളെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് മട്ടന്നൂരില്‍നിന്ന് പിടിയിലായത്.

മട്ടുന്നൂര്‍ പോലൊരു മേഖലയില്‍ ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട്ടുനിന്ന് വിവാഹം ചെയ്തിട്ടും ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നത് വലിയ വീഴ്ചയാണ്. ആരും അറിയാതെ ഇത്രയധികം വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്.

ലോക്കല്‍ പോലീസ് പോലുമറിയാതെ എന്‍ഐഎ നീക്കം

വ്യക്തമായ ആസൂത്രണത്തോടെ അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാന്‍ എന്‍ഐഎ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചുദിവങ്ങളായി എന്‍ഐഎ സംഘം കണ്ണൂര് ക്യാമ്പ് ചെയ്തിരുന്നു. സവാദിന്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മാത്രമാണ് എന്‍ഐഎ കൈമാറിയത്. ലോക്കല്‍ പോലീസിനെയോ സ്‌പെഷ്യല്‍ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് ലോക്കല്‍ പോലീസ് പോലും വിവരം അറിയുന്നത്.

ഒന്നാംപ്രതിക്ക് പിടിവീഴുന്നത് വിധി വന്നശേഷം

കേസിലെ ഒന്നാം പ്രതിയായ സവാദ് അറസ്റ്റിലാകുന്നത് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചശേഷമാണ്. രണ്ട് ഘട്ടങ്ങളായി വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഒന്നാം പ്രതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ടി.ജെ ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. ഇതിനുപിന്നാലെ ഒളിവില്‍പോയ സവാദിനെ കണ്ടെത്താന്‍ വിപുലമായ അന്വേഷണങ്ങള്‍ നടന്നു.

ആദ്യം ഈ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന് സവാദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വലിയ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇയാള്‍ വിദേശത്തേക്ക് കടന്നു അല്ലെങ്കിൽ ജീവിച്ചിരിപ്പില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒന്നും ഫലംകണ്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here