അയോധ്യ രാമക്ഷേത്രം: മഠാധിപതികളുടെ വിമർശനം വകവയ്ക്കാതെ ബിജെപി

0
179

അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാര്‍ മാറി നിൽക്കുന്നുവെന്നറിയിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കരുതിയെങ്കിലും, കാര്യമായ ചർച്ചകളൊന്നുമുണ്ടായില്ല. എന്തുകൊണ്ടാണ് നാലു പ്രമുഖ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും സംഘപരിവാര്‍ അത് മുഖലവിലയ്‌ക്കെടുക്കാത്തത്? എന്തുകൊണ്ടാണ് അവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കാത്തത് എന്ന സംശയം എല്ലാവർക്കുമുണ്ട്. പുരിയിൽ നിന്നുള്ള സ്വാമി നിശ്ചലാനന്ദ സരസ്വതിയും, ബദ്രിനാഥിൽ നിന്നുള്ള സ്വാമി അവിമുക്‌തേശ്വരാനന്ദ് സരസ്വതിയുമാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തിയത്. ഇത് രാഷ്ട്രീയ ചർച്ചകൾക്ക് മൂർച്ചകൂട്ടി.

ക്ഷേത്രത്തിന്റെ പണി പൂർണമായും തീരാതെ പ്രതിഷ്ഠ നടത്തുന്നത് ശരിയല്ല എന്നും ജനുവരി ഇരുപത്തിരണ്ട് തിരഞ്ഞെടുത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നുമായിരുന്നു സന്യാസിമാരുടെ വിമർശനം. പുരി, ബദ്രിനാഥ്, ദ്വാരക, ശൃങ്കേരി എന്നീ നാല് പ്രധാന മഠങ്ങളാണ്‌ ആദി ശങ്കരാചാര്യർ സ്ഥാപിക്കുന്നത്. ഈ വിഭാഗത്തിൽ നിന്നുള്ള സന്യാസിമാർ കാലങ്ങളായി അധികാരത്തിനും പിന്തുടർച്ചാവകാശത്തിനുവേണ്ടിയും തമ്മിൽതല്ലുന്നവരാണെന്ന പൊതുബോധമുണ്ടാക്കി നേരിടാനാണ് ബിജെപിയും സംഘപരിവാറും ശ്രമിച്ചത്. സാധാരണ ഹൈന്ദവ ആത്മീയ നേതാക്കളെ പിണക്കാത്ത ബിജെപി ഇവരുടെ കാര്യത്തില്‍ മാത്രം മുഖം തിരിച്ചത് മറ്റു കാരണങ്ങള്‍ കൊണ്ടാണ്.

ജ്യോതിർമഠത്തിലെ പ്രശ്നങ്ങൾ

1941വരെ 165 വർഷങ്ങൾ മഠാധിപതിയില്ലാതെ തുടരുകയായിരുന്നു ജ്യോതിർമത് പീഠം. ആ വർഷമാണ് മറ്റു സന്യാസിമാർ ചേർന്ന് മഠാധിപതിയെ കണ്ടെത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. മഠാധിപതിയായി ഒരു ദണ്ഡിസന്യാസിയെ കണ്ടെത്തുക എന്നതായിരുന്നു ഈ കമ്മിറ്റിയുടെ ലക്ഷ്യം.

എല്ലാം ത്യജിച്ച് മഠത്തിനു വേണ്ടി നിലനിൽക്കുന്ന, സംസ്‌കൃതത്തിൽ പാണ്ഡിത്യമുള്ള വേദങ്ങൾ ഹൃദ്യസ്ഥമാക്കിയ ഒരാളെയാണ് ദണ്ഡി സന്യാസിയായി കണക്കാക്കുന്നത്. ഇത്തരമൊരാളെയാണ് മഠാധിപതിയായി തിരഞ്ഞെടുക്കേണ്ടത് എന്നാണ് ആദിശങ്കരൻ നൽകിയിട്ടുള്ള നിർദേശമാണ് കണക്കാക്കുന്നത്. സ്വാമി ബ്രഹ്മാനന്ദാണ്‌ 1941ൽ മഠാധിപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ 1953ൽ ബ്രഹ്മാനന്ദ് മരിച്ചതോടെ ആരാകും അടുത്ത മഠാധിപതി എന്ന ചോദ്യം ഉയർന്നു. വീണ്ടും സന്യാസിമാർക്കിടയിൽ അസ്വാരസ്യങ്ങൾ ഉയർന്നു.

എന്നാൽ മരിക്കുന്നതിന് മുമ്പ് സ്വാമി ബ്രഹ്മാനന്ദ് തന്റെ പിൻഗാമിയായി സ്വാമി ശാന്തനന്ദ് സരസ്വതിയെ നിർദേശിച്ചുകൊണ്ട് വിൽപത്രമെഴുതിവച്ചതായി കണ്ടെത്തുന്നു. ശാന്തനന്ദ് കൂടാതെ അദ്ദേഹത്തിന്റെ പിൻഗാമികളായി വരേണ്ട മറ്റു രണ്ടുപേരുടെ പേരുകളും ആ വിൽപ്പത്രത്തിലുണ്ടായിരുന്നു. അങ്ങനെ 1953ൽ സ്വാമി ശാന്തനന്ദ് സരസ്വതി മഠാധിപതിയായി ചുമതലയേൽക്കുന്നു. എന്നാൽ ആക്ഷേപങ്ങളും വിവാദങ്ങളും അവിടെ അവസാനിച്ചില്ല.

മുമ്പത്തെ മഠാധിപതി ബ്രഹ്മാനന്ദ് സരസ്വതി മരിക്കുന്ന സമയത്ത് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നും ഇത്തരത്തിൽ ഒരു വിൽപ്പത്രം ഏഴുവയ്ക്കാൻ സാധിക്കുമായിരുന്നില്ല എന്നും ഈ വിൽപ്പത്രം വ്യാജമാണെന്നുമാരോപിച്ച് കർപ്പത്രി മഹാരാജിന്റെയും സ്വരൂപാനന്ദ മഹാരാജിന്റെയും നേതൃത്വത്തിലുള്ള സന്യാസിമാർ രംഗത്തെത്തി. നിലവിൽ മഠാധിപതിയാകാൻ യോഗ്യതയുള്ളത് സ്വാമി കൃഷ്‌ണബോധാശ്രമത്തിനാണെനന്നായിരുന്നു ഇവരുടെ വാദം.

ആരോപണങ്ങൾ കോടതിയിലേക്കെത്തി. ശാന്താനന്ദ് സരസ്വതിക്ക് മഠാധിപതിയാകാനുള്ള യോഗ്യതയില്ലെന്നും, മഠാധിപതിക്കുള്ള വിദ്യാഭ്യാസമില്ലെന്നും, ഖോരക്പൂരിലെ ഗീത പ്രസ്സിൽ ബുക്ക് ബൈൻഡർ ആയിരുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നും കർപത്രി മഹാരാജും സംഘവും വാദിക്കുന്നു. എന്നാൽ 1970ൽ അലഹബാദിലെ സിവിൽ ജഡ്ജ് ശാന്താനന്ദ് സരസ്വതിയുടെ നിയമനം നിയമപ്രകാരമുള്ളതാണെന്ന് വിധിക്കുകയും ചെയ്തു.

പിന്നീട് ശാന്താനന്ദ് സരസ്വതി 1989ൽ മഠാധിപതി സ്ഥാനം രാജി വച്ചപ്പോൾ, വിഷ്ണു ദേവാനന്ദ് സരസ്വതിയെ തന്റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു. നേരത്തെ ശാന്താനന്ദ് സരസ്വതിക്ക് ബദലായി തുടക്കത്തിൽ അവതരിപ്പിക്കപ്പെട്ട കൃഷ്ണ ബോധാശ്രമത്തിന്റെ മരണത്തെ തുടർന്ന് സ്വരൂപാനന്ദ സരസ്വതിയാണ് ബദ്രിനാഥിന്റെ ശങ്കരാചാര്യരായി വരുന്നത്. ഒരേസമയം അദ്ദേഹം ബദ്രിനാഥിലെയും ദ്വാരകയിലെയും മഠാധിപതിയായിരുന്നു. എന്നാൽ ശങ്കരാചാര്യർ സ്ഥാനത്തേക്ക് കൃഷ്ണ ബോധാശ്രമത്തിന്റെയും, സ്വരൂപാനന്ദ് സരസ്വതിയുടെയും നിയമനം തെറ്റാണെന്ന് 2017ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു.

രാഷ്ട്രീയത്തിൽ ഇടപെടുന്ന സന്യാസിമാർ

ശങ്കരാചാര്യ വിഭാഗത്തിൽപ്പെടുന്ന സന്യാസിമാർ സാധാരണഗതിയിൽ രാഷ്ട്രീയത്തിൽ ഇടപെടാതെ മാറിനിൽക്കാറാണ്‌ പതിവ്. മതപരമായ അറിവ് പകർന്നു നൽകുക എന്ന ഉത്തരവാദിത്തം മാത്രമാണ് അവർക്കുണ്ടായിരുന്നത്. എന്നാൽ കർപ്പത്രി മഹാരാജും സംഘവും എല്ലായിപ്പോഴും രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. 1948ൽ അദ്ദേഹം അഖില ഭാരതീയ രാംരാജ്യ പരിഷത് എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. പിന്നീട് അത് ജനസംഘത്തിൽ ലയിച്ചു. പിന്നീട് ബിജെപി ആയി മാറി.

1952ലെ തിരഞ്ഞെടുപ്പിൽ ഈ സംഘടന രാജസ്ഥാനിൽ മൂന്ന് ലോക്സഭാ സീറ്റുകൾ വിജയിച്ചു. 1962ൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോ സീറ്റുകളും വിജയിച്ചു. ഗോ വധത്തിനും ഹിന്ദു കോഡിനുമെതിരെ ശക്തമായി സംസാരിച്ച സംഘടനയായിരുന്നു ഇത്. എന്നാൽ കർപത്രി മഹാരാജിന്റെ ശിഷ്യനായ സ്വരൂപാനന്ദ സരസ്വതി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ അടുത്ത ആളായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ സ്വരൂപാനന്ദ സരസ്വതി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ പ്രചാരണം നടത്തുമെന്ന വിവരങ്ങളുമുണ്ടായിരുന്നു.

മറുപടിയുമായി പ്രധാനകർമ്മികൾ

ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായതിനു ശേഷം മാത്രമേ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടുള്ളു എന്ന കാര്യത്തിൽ പുരി, ബദ്രിനാഥ് ശങ്കരാചാര്യർ യാതൊരു രേഖയും ചൂണ്ടിക്കാണിച്ചിട്ടില്ല എന്നാണ് ചടങ്ങിന് നേതൃത്വം നൽകുന്ന കർമ്മികൾ നൽകുന്ന മറുപടി.

എന്നാൽ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകുന്ന ഗണേഷ് ശാസ്ത്രി ദ്രാവിഡിനും, ലക്ഷ്മിനാഥ് മഥുരാനാഥ് ദീക്ഷിതിനും നൽകിയ കത്തിൽ നാരദ പുരാണത്തെ ഉൾപ്പെടെ ഉദ്ദരിച്ചുകൊണ്ടാണ് പുരി ബദ്രിനാഥ് മഠാധിപതികൾ ചടങ്ങ് ആചാരപ്രകാരമല്ല എന്ന് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here