വയറുവേദനയുമായെത്തിയ 9-ാംക്ലാസുകാരി ആൺകുട്ടിയെ പ്രസവിച്ചു, ഗർഭിണിയായത് ആരുമറിഞ്ഞില്ല, ഹോസ്റ്റൽ വാർഡന് സസ്പെൻഷൻ

0
397

ബെംഗളൂരു: ‌വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. പെൺകുട്ടി പൂർണ്ണ ഗർഭിണി, പിന്നാലെ പ്രസവം. കർണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്. ചൊവ്വാഴ്ച വയറുവേ​ദനയെ തുട‌‌ർന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർമാർ പറയുമ്പോഴാണ് സ്കൂൾ അധികൃതരും വീട്ടുകാരുമടക്കം പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്. സംഭവത്തിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാർഡൻ നിവേദിതയെ അധികൃത‌ർ സസ്പന്റ് ചെയ്തു.

പെൺകുട്ടിയിലുണ്ടായ മാറ്റങ്ങൾ ശ്രദ്ധിച്ചില്ലെന്നും കുട്ടികളെ നിരീക്ഷിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ആരോപിച്ചാണ് വാർഡനെ അധികൃതർ സസ്പെന്‍റ് ചെയ്തത്. ചിക്ബല്ലാപൂരിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇത്രയും കാലം കുട്ടി ഗർഭിണിയാണെന്ന വിവരം വാർഡനും കുട്ടിയുടെ വീട്ടുകാരും അറിഞ്ഞിരുന്നില്ലെത് അത്ഭുതമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

വയറുവേദനെ തുടർന്നാണ് ഒമ്പതാംക്ലാസ് വിദ്യത്ഥിയായ പെൺകുട്ടി തന്റെ അമ്മയോടൊപ്പം ബഗേപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. വയറുവേദനക്കുള്ള കുത്തിവെപ്പെടുത്ത് അമ്മയും പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെങ്കിലും അൽപനേരത്തിനു ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ടു. തുട‌ർന്ന് ഇവർ തിരിച്ച് വീണ്ടും ആശുപത്രിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ തിരിച്ചറിയുന്നത്. ഇതോടെ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചാണ് 14 കാരി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഏകദേശം ഒരു വർഷം മുൻപ് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിദ്യാർത്ഥി ഹോസ്റ്റലിൽ ചേർന്നതെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിൽ പെൺകുട്ടിയുടെ ഹോസ്റ്റൽ ഹാജ‌ർ കൃത്യമല്ലെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ പെൺകുട്ടി സ്ഥിരമായി ഒരു ബന്ധുവിനെ കാണാറുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പെൺകുട്ടി കഴിഞ്ഞ  ഓഗസ്റ്റിൽ ഒരു മെഡിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ  ഗ‌‌ർഭ വിവരം അന്നും ശ്രദ്ധിക്കപ്പെട്ടില്ല.

അതേസമയം പെൺകുട്ടിക്ക് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. രണ്ട് പേരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൺകുട്ടി ടിസി വാങ്ങി ബാംഗ്ലൂരിലേക്ക് മാറി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ  ബഗേപ്പള്ളി പൊലീസ് പോക്സോ കേസ് ഫയൽ ചെയ്തിട്ടുണ്ട്.  കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്യും, ആൺ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ്  ബഗേപ്പള്ളി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here