കേരളത്തിലെ കോവിഡ് വകഭേദം: കർണാടകത്തിലും ജാഗ്രത; അതിർത്തിയിൽ നിയന്ത്രണം വേണ്ടെന്ന് ആരോഗ്യമന്ത്രി

0
114

ബെംഗളൂരു: കേരളത്തിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ കർണാടകത്തിൽ ജാഗ്രത. അതേസമയം, കേരള അതിർത്തിയിൽ കർണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രോഗനിയന്ത്രണത്തിന് മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

പേടിക്കേണ്ട കാര്യം ഇപ്പോഴില്ല. പക്ഷേ, കൂടുതൽ ജാഗ്രത വേണം. അതിർത്തിയിൽ പരിശോധന ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കർണാടകത്തിൽ കോവിഡ് ബാധിച്ചവർ 58 പേരാണ്. ഇതിൽ 11 പേർ ആശുപത്രിയിലാണ്. മൂന്നുമാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് ഒരാളാണ്. -മന്ത്രി അറിയിച്ചു.

പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ കോവിഡ് സാങ്കേതികോപദേശകസമിതി യോഗം വിളിച്ചു. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ചർച്ചചെയ്യും.

കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കോവിഡ് ലക്ഷണമുള്ളവർക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളിൽ പരിശോധനയ്ക്കുവേണ്ട ആർ.ടി.പി.സി.ആർ., റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വരുന്ന മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ വർധിച്ചാൽ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാൻ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മോക് ഡ്രിൽ നടത്താനും നിർദേശിച്ചു. കോവിഡ് പരിശോധന നടത്തിയശേഷം പുതിയ വകഭേദമാകാൻ സാധ്യതയുണ്ടെന്ന് സംശയമുള്ള സാംപിളുകൾ ജനിതകശ്രേണീകരണത്തിന്‌ അയക്കാനും നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here