ഖത്തറിൽ നിന്ന് അശ്ലീലദൃശ്യം, സ്ക്രീൻഷോട്ട് പങ്കുവെച്ച് അരിത ബാബു; ഇയാളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അഭ്യർത്ഥന

0
241

ആലപ്പുഴ: തന്‍റെ ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇന്നലെ ഉച്ച മുതൽ തുടർച്ചയായി തന്‍റെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോൾ തുടർന്നപ്പോൾ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തെന്ന് അരിത പറഞ്ഞു.

ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ശേഷം തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങൾ അയച്ചെന്നും അരിത പറഞ്ഞു. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്തു. അവരുടെ വീഡിയോ കോളിൽ പതിഞ്ഞയാളുടെ മുഖം അരിത ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഇയാള്‍ ഖത്തറിൽ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അരിത അഭ്യര്‍ത്ഥിച്ചു. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും അരിത വ്യക്തമാക്കി.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ,

ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ച മുതൽ തുടർച്ചയായി എന്‍റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായി. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം.

ഇവൻ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here