‘ലക്ഷ്യമിട്ടത് എയർഹോസ്റ്റായ 23കാരിയെ, പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്’; കലാശിച്ചത് കൂട്ടക്കൊലയിൽ

0
504

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയുടെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ജീവനക്കാരന്‍ ശ്യാമിന്റെ മൊഴിയില്‍ നിന്നാണ് അയാള്‍ ബംഗളൂരുവില്‍ നിന്നാണ് ഉഡുപ്പിയില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതി ബംഗളൂരു കന്നഡ ഭാഷ സംസാരിച്ചിരുന്നതായാണ് ശ്യാം നല്‍കിയ മൊഴി. ഇതോടെയാണ് പ്രതിയുടെയും മരിച്ച യുവതിയുടെയും ബംഗളൂരു ബന്ധം അന്വേഷണപരിധിയിലെത്തിയത്. ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിനുള്ളില്‍ കയറിയ പ്രതി വാക്ക് തര്‍ക്കത്തിനൊടുവില്‍ അഫ്‌സാനെയാണ് ആദ്യം കുത്തിയതെന്നും പൊലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാവിലെ 8.30നും ഒന്‍പതിനുമിടയിലാണ് സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍(23), അസീം(14), അയനാസ്(20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂര്‍ മുഹമ്മദിന്റെ മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിച്ചെത്തിയ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു. സൗദി അറേബ്യയിലാണ് ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് ജോലി ചെയ്യുന്നത്. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here