ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവും

0
153

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി 6 മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായാല്‍ പ്രവൃത്തി പിന്നെയും വൈകിയേക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2021 നവംബര്‍ 18നാണ് പ്രവൃത്തി ആരംഭിച്ചത്.
60 ശതമാനത്തിന് മുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു. തലപ്പാടി-ചെങ്കള റീച്ചില്‍ 39 കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 1700 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആറുവരി പ്രധാനപാതയുടെ നിര്‍മ്മാണം പകുതിയിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു.

തലപ്പാടി അതിര്‍ത്തിയില്‍ നിന്ന് പൊസോട്ട് വരെയുള്ള 5 കിലോമീറ്റര്‍ പാത നേരത്തെ പൂര്‍ത്തിയായി. 66 കിലോ മീറ്റര്‍ സര്‍വീസ് റോഡില്‍ 50 കിലോ മീറ്ററോളം പൂര്‍ത്തിയായി കഴിഞ്ഞു. സംരക്ഷണ ഭിത്തിയും ഡ്രൈനേജ് പ്രവൃത്തിയും ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. മഞ്ചേശ്വരം പാലത്തിന്റെയും കുമ്പള പാലത്തിന്റെയും നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.

മൊഗ്രാല്‍, ഉപ്പള, ഷിറിയ പാലങ്ങളുടെയും പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്. കാസര്‍കോട് കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെയുള്ള ഫ്‌ളൈ ഓവര്‍ നിര്‍മ്മാണവും ത്വരിത വേഗത്തില്‍ നടക്കുകയാണ്.
രാത്രിയടക്കം പ്രവൃത്തി നടന്നുവരുന്നു. 2024 പകുതിയോടെ തലപ്പാടി-ചെങ്കള റീച്ചിലെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് നേരത്തെ ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഈ കാലയളവില്‍ തന്നെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്.

അതേസമയം ചിലയിടങ്ങളില്‍ അടിപ്പാത ഉള്‍പ്പെടെയുള്ളവ അനുവദിച്ചത് ഏറെ മുറവിളിക്കൊടുവിലാണ്. യാത്രാക്ലേശത്തിന് പരിഹാരം തേടിയുള്ള സമരങ്ങളും ചിലയിടത്തായി നടന്നുവരുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here