പ്രധാനമന്ത്രിക്ക് പോലുമില്ല, രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശമ്പളം രാജ്യത്ത് വാങ്ങാൻ പോകുന്നത് കേരളത്തിലെ ഈ സർക്കാർ സ്ഥാപനത്തിലെ ചെയർമാനും അംഗങ്ങളും

0
225

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശമ്പളം 1.60 ലക്ഷം രൂപയാണ്. അടിസ്ഥാന ശമ്പളം 50,000 രൂപ. രാഷ്ട്രപതിക്കാണ് ഏറ്റവും കൂടുതൽ ശമ്പളം. 5 ലക്ഷം രൂപ. തങ്ങളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കണമെന്ന കേരള പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ആവശ്യം സർക്കാർ അംഗീകരിച്ചാൽ രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്നവരെന്ന ബഹുമതിക്ക് അവർ അർഹരാകും. ചീഫ്സെക്രട്ടറിക്കും ഡി.ജി.പിക്കും ലഭിക്കാത്ത ശമ്പളമാകും ഇവർക്ക് ലഭിക്കാൻ പോവുന്നത്. പി.എസ്.സി വിജ്ഞാപനവും നിയമനങ്ങളും ഗണ്യമായി കുറയുമ്പോഴും ചെയർമാനും അംഗങ്ങൾക്കും രാജകീയമായി കഴിയാൻ തങ്ങളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്. ചെയർമാന്റെ ശമ്പളം നിലവിലെ 2.25 ലക്ഷത്തിൽ നിന്ന് 4 ലക്ഷമായും അംഗങ്ങളുടേത് 2.23 ലക്ഷത്തിൽ നിന്ന് 3.75 ലക്ഷമായും വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് സർക്കാർ അംഗീകാരം ലഭിച്ചാൽ അത് ലോട്ടറി അടിച്ചത് പോലെയാകും. ചെയർമാനും അംഗങ്ങളും വിവിധ രാഷ്ട്രീയ പ്രതിനിധികളായതിനാൽ സാമ്പത്തിക പ്രതിസന്ധിക്കിടെയും ആവശ്യം സർക്കാർ തള്ളിക്കളയാനിടയില്ല.

ശമ്പളം വർദ്ധിപ്പിച്ചാൽ അതിനാനുപാതികമായ പെൻഷൻ വർദ്ധനവുമുണ്ടാകും. നിലവിൽ ചെയർമാന് 1.25 ലക്ഷവും അംഗങ്ങൾക്ക് 1.20 ലക്ഷവുമാണ് പെൻഷൻ. ഇത് യഥാക്രമം 2.50 ലക്ഷവും 2.25 ലക്ഷവുമായി ഉയരും. ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള ആവശ്യം അംഗീകരിച്ചാൽ സർക്കാർ ഖജനാവിനുണ്ടാകുന്ന അധികബാദ്ധ്യത 4 കോടി രൂപയായിരിക്കും. നിലവിൽ ചെയർമാന്റെയും അംഗങ്ങളുടെയും വാർഷിക ശമ്പളത്തിനായി 5.59 കോടിയാണ് ചിലവ്. ഇത് 9.48 കോടിയായി ഉയരും. സംസ്ഥാനത്ത് നിലവിൽ ലഭ്യമാകുന്ന എല്ലാ സുഖസൗഭാഗ്യങ്ങളുടെയും ഗുണഭോക്താക്കളാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും. ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷി പ്രതിനിധികളായി രാഷ്ട്രീയ നിമനത്തിലൂടെ എത്തുന്ന പി.എസ്.സി അംഗങ്ങൾക്ക് ഇപ്പോൾ വാങ്ങുന്ന പ്രതിമാസ ശമ്പളത്തിനു പുറമെ കാറ്, താമസിക്കാൻ ഫ്ളാറ്റ്, ഓരോ സിറ്റിംഗിനും അലവൻസ്, യാത്രാബത്ത, മെഡിക്കൽ അലവൻസ് എന്നിവയും ലഭിക്കുന്നുണ്ട്. 6 വർഷ കാലാവധി കഴിഞ്ഞ് വിരമിക്കുമ്പോൾ ആജീവനാന്ത പെൻഷനും കിട്ടും. ഇതിനുപുറമെ കുടുംബാംഗങ്ങൾക്കടക്കം സൗജന്യ ചികിത്സാസഹായവും.

നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയും അംഗങ്ങളുടേത് 70,000 രൂപയുമാണ്. അടിസ്ഥാന ശമ്പളത്തിൽ നാലിരട്ടിയുടെ വർദ്ധനവാണ് അവരാവശ്യപ്പെടുന്നത്. ഒരു ഉദ്യോഗാ‌ർത്ഥിക്ക് പി.എസ്.സി വഴി നിയമനം ലഭിക്കണമെങ്കിൽ കുത്തിയിരുന്ന് പഠിച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയാലേ നിയമന ശുപാർശ ലഭിക്കൂ. ഇന്റർവ്യൂ എന്ന കടമ്പയുമുണ്ട്. പി.എസ്.സി എന്ന വെള്ളാന ഇപ്പോൾ കേരളത്തിൽ നടത്തുന്ന നിയമനങ്ങൾ വർഷം തോറും താഴോട്ടാണ്. 2016 ൽ 37,530 നിയമനങ്ങൾ നടത്തിയെങ്കിൽ 2023 ജൂലായ് വരെ 15,144 നിയമനങ്ങൾ മാത്രമാണ് നടത്തിയത്. പി.എസ്.സിയെ നോക്ക്കുത്തിയാക്കി താത്കാലിക നിയമനങ്ങളും കരാർ, പിൻവാതിൽ നിയമനങ്ങളും പെരുകിയതാണ് ഇതിനു കാരണം. പല സ്ഥാപനങ്ങളിലും താത്കാലിക നിയമനം നടത്തി പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്. സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികളിലായി 5000 ത്തോളം താത്കാലികക്കാരുണ്ടെന്നാണ് കണക്ക്. മിക്ക ഓഫീസുകളിലും ഡ്രൈവർ നിയമനവും താത്കാലികമാണ്.
ഏറ്റവുമധികം അംഗങ്ങൾ കേരളത്തിൽ
ഇന്ത്യയിൽ ഏറ്റവുമധികം പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമാണ് കേരളം. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തുന്ന രാജസ്ഥാനിൽ വെറും 8 അംഗങ്ങൾ മാത്രമാണുള്ളത്. തമിഴ്നാട്ടിൽ 14 ഉം കർണാടകയിൽ 13 ഉം അംഗങ്ങളുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്ന യു.പി.എസ്.സിയിൽ 9 അംഗങ്ങൾ മാത്രമാണുള്ളത്. എന്നാൽ കേരളം ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലെല്ലാം പി.എസ്.സി കൂടാതെ നിരവധി റിക്രൂട്ട്‌മെന്റ് ബോർഡുകൾ ഉള്ളതിനാൽ പി.എസ്.സി വഴിയുള്ള നിയമനങ്ങൾ കുറവാണെന്നാണ് കേരളത്തിലെ പി.എസ്.സി അംഗങ്ങൾ പറയുന്നത്. കേരളത്തിൽ 2600 തസ്തികകളിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. രാജസ്ഥാനിൽ 160 തസ്തികകളിൽ മാത്രമാണ് പി.എസ്.സി നിയമനം. പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളും കേന്ദ്ര ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും വേണമെന്നാണ് പി.എസ്.സി അംഗങ്ങളും ചെയർമാനും ആവശ്യപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി, പക്ഷെ ധൂർത്തിന് കുറവില്ല

സംസ്ഥാനം നിത്യനിദാന ചിലവുകൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴും അനാവശ്യ ചിലവുകൾക്കും ധൂർത്തിനും യാതൊരു കുറവുമില്ലെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്. കേരളത്തിന്റെ മഹോത്സവമെന്ന പേരിൽ നവംബർ 1 മുതൽ 7 വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കേരളീയമെന്ന മാമാങ്കം അത്തരത്തിലൊന്നാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. 28 കോടിയോളം രൂപയാണ് ഇതിനായി ഖജനാവിൽ നിന്ന് നൽകുന്നത്. ഇതുകൂടാതെ വിവിധ വകുപ്പുകൾക്ക് അവയുടെ ഫണ്ട് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. അതോടെ ഈ മാമാങ്കത്തിനായുള്ള ചിലവ് 100 കോടി കടക്കുമെന്നാണ് കരുതുന്നത്.

ഓണക്കാലത്തെപ്പോലെ വീണ്ടും തലസ്ഥാനത്തെ വീഥികളിലും സ്ഥാപനങ്ങളിലും ദീപാലങ്കാരവുമേർപ്പെടുത്തുന്നുണ്ട്. ലൈഫ് പദ്ധതിയിൽ വീടനുവദിച്ചു കിട്ടിയ പാവങ്ങളിൽ പലരുടെയും വീടുകൾ ഫണ്ടില്ലെന്ന കാരണത്താൽ മുടങ്ങിക്കിടക്കുമ്പോഴാണ് കേരളീയമെന്ന പേരിൽ ധൂർത്ത് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ വിവിധ പെൻഷൻകാർക്ക് പോലും കൃത്യമായി പെൻഷൻ നൽകുന്നില്ല. വിരമിച്ച പത്രപ്രവർത്തകർക്ക് നൽകുന്ന 10,500 രൂപയുടെ പെൻഷൻ മാസത്തിന്റെ പകുതിയിലേറെ പിന്നിട്ട ശേഷമാണിപ്പോൾ നൽകുന്നത്. സാമൂഹിക പെൻഷൻ പോലെ ഇത് സർക്കാരിന്റെ ഔദാര്യമല്ല. ഓരോ മാദ്ധ്യമപ്രവർത്തകനും സർവ്വീസിലുള്ളപ്പോൾ മാസം തോറും 500 രൂപ വീതം അടയ്ക്കുന്ന പങ്കാളിത്ത പെൻഷൻ സ്‌കീമാണിത്.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ പെൻഷൻ തുകയിൽ 1000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാർ 500 രൂപയുടെ വർദ്ധന മാത്രമാണ് നടപ്പാക്കിയത്. ശേഷിച്ച 500 രൂപയുടെ വർദ്ധനവ് നടപ്പാക്കി ഉത്തരവിറക്കിയതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അടുത്തിടെ കൊല്ലത്ത് പറഞ്ഞിരുന്നെങ്കിലും ഇതുവരെ വർദ്ധനവുണ്ടായില്ല. വിവിധ സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകർക്ക് ഇതിലേറെ പെൻഷൻ നൽകുന്നുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ അടുത്തിടെ വിരമിച്ച മാദ്ധ്യമപ്രവർത്തകരുടെ ഓറേറിയം 10,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെടുന്നവർക്ക് രണ്ടര വർഷം കഴിയുമ്പോൾ മരിക്കുന്നതുവരെ പെൻഷൻ നൽകുന്ന പദ്ധതി നിലവിലുള്ള ലോകത്തെ തന്നെ ഏകസംസ്ഥാനം കേരളമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here