മംഗൽപാടി താലൂക്ക് ആശുപത്രിയിൽ രാത്രികാല ഐപി നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ എംഎൽഎ

0
187

ഉപ്പള: ദിനേന നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്ന മംഗൽപാടി താലൂക്ക് ഹെഡ് കോർട്ടേഴ്‌സ് ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ല എന്ന കാരണത്താൽ ഐപി, അത്യാഹിത വിഭാഗം നിർത്തലാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമെന്നും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.

രാത്രികാല സേവനം നിർത്തലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ:റീന.കെജെ എന്നവർക്കും മഞ്ചേശ്വരം എംഎൽഎ കത്തയക്കുകയും ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

എട്ട് ഡോക്ടർമാരുടെ തസ്തികയാണ് താലൂക്ക് ആശുപത്രിയിലുള്ളത് ഇതിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒരു ഡോക്ടറടക്കം 5 ഡോക്ടർമാരാണ് നിലവിലുള്ളത്, ഇവരെ ഉപയോഗിച്ച്‌ ഇനിയും രാത്രികാല സേവനം കൂടി നടത്താനാവില്ലെന്നും അതിനാൽ ഒക്ടോബർ 30 വൈകുന്നേരം 6 മണി മുതൽ രാത്രികാല ഐപി, അത്യാഹിത വിഭാഗം സേവനം നിർത്തലാക്കുന്നുവെന്നുമാണ് ആരോഗ്യ വിഭാഗം മഞ്ചരേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രെട്ടറിയെ അറിയിച്ചത്. ഇതിനെതിരെയാണ് എംഎൽഎ ആരോഗ്യ മന്ത്രിക്കും ആരോഗ്യ ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്.

പൊതുവെ ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലയുടെ വടക്കൻ ഭാഗത്ത് അതിർത്തി പ്രദേശത്തുള്ള ഈ താലൂക്ക് ആശുപത്രിയോട് കാലങ്ങളായി സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും താലൂക്ക് ആശുപത്രിയിൽ നിലവിലെ തസ്തിക പ്രകാരമുള്ള 8 ഡോക്ടർമാരെയും അടിയന്തിരമായി നിയമിക്കണമെന്നും കൂടുതൽ ഡോക്ടർമാരുടെ തസ്തിക അനുവദിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.

മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here