കാളയുടെ തലച്ചോറും വൃഷണവും പച്ചയ‌്ക്ക് ശാപ്പിടും, പന്നിയുടെ കരൾ ചുടുചോരയോടെ അകത്താക്കും: ലിവർ കിംഗ് എന്നറിയപ്പെടുന്ന ബോഡിബിൽഡർ

0
207

പ്രാചീന മനുഷ്യന്റെ ജീവിതശൈലിയിലൂടെ സൃഷ്‌ടിച്ചെടുത്ത ഉരുക്ക് പേശികൾ. ലിവർ കിംഗ് എന്നറിയപ്പെടുന്ന ബ്രയാൻ ജോൺസനെ കുറിച്ചുള്ള വിവരണത്തിലെ ആദ്യ വരികൾ ഇങ്ങനെയേ എഴുതാൻ കഴിയൂ. പന്നിയുടെ കരൾ കൂടുതലായി ഭക്ഷിച്ച് ഉണ്ടാക്കിയെടുത്തതാണ് തന്റെ മസിലുകൾ എന്നാണ് ലോകത്തെ ബ്രയാൻ വിശ്വസിപ്പിച്ചിരുന്നത്. കാളയുടെ തലച്ചോർ, വൃഷണം എന്നിവ പച്ചയ‌്ക്ക് ചുടുചോരയ്‌ക്കൊപ്പം അകത്താക്കുന്ന വീഡിയോകൾ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ബ്രയാൻ പുറത്തുവിട്ടു. ലക്ഷക്കണക്കിന് പേരാണ് ഇയാളെ ആരാധിക്കുകയും ഡയറ്റ് ഫോളോ ചെയ്യാൻ തുടങ്ങുകയും ചെയ്‌തത്. സ്വന്തം ഭാര്യയെ ലിവർ ക്യൂൻ എന്നാണ് ബ്രയാൻ അഭിസംബോധന ചെയ‌്തിരുന്നത്.

നിഗൂഢത നിറഞ്ഞ ജീവിതം

ബ്രയാൻ ജോൺസൺ എന്ന ഈ മനുഷ്യൻ യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോകളിലൂടെയും വിവരങ്ങളിലൂടെയുമല്ലാതെ പുറം ലോകത്തിന് അധികമൊന്നും ഇയാളെകുറിച്ച് അറിവില്ലായിരുന്നു. ആകെ അറിയാമായിരുന്നത് നാല് കമ്പനികളുടെ സിഇഒ ആണെന്നതാണ്. എന്നാൽ അതും എത്രത്തോളം സത്യമാണെന്ന് അറിവുണ്ടായിരുന്നില്ല. പലതും ഇയാൾ തന്നെ പുറത്തുവിട്ടവയായിരുന്നു.

1977 ഏപ്രിൽ 7ന് അമേരിക്കയിലെ സാൻ ആന്റോണിയയിലാണ് ബ്രയാൻ ജോൺസൺ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. മറ്റു കുട്ടികളെ അപേക്ഷിച്ച് ചെറിയ ശരീരമായിരുന്നതിനാൽ കൂട്ടുകാർ പലപ്പോഴും കളിയാക്കുമായിരുന്നത്രേ.

പൂർവികരുടെ വഴിതേടി

ദി ആൻസസ്ട്രൽ ലൈഫ് സ്‌റ്റൈൽ എന്ന പേരിൽ ആരംഭിച്ച ഹെൽത്ത് പ്രോഗ്രാമാണ് ലിവർ കിംഗിനെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഇതിനായി തന്റേതായ ഒമ്പത് സിദ്ധാന്തങ്ങളും ഇയാൾ അവതരിപ്പിച്ചു. പുരാതനമായ ജീവിതശൈലി അവലംബിക്കുന്നതിലൂടെ യഥാർത്ഥ ആരോഗ്യത്തിന് തടസമായി നിൽക്കുന്ന പലതും മറികടക്കാൻ കഴിയുമെന്ന് ഈ ചങ്ങാതി പ്രചരിപ്പിച്ചു.

താമസം 8300 ചതുരശ്ര അടിയിൽ പണിത ബംഗ്ളാവിൽ

ടെക്‌സസിലെ ഓസ്‌റ്റിനിൽ 8300 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ളാവിലാണ് ലിവർ കിംഗും കുടുംബവും താമസിക്കുന്നത്. കൂട്ടിന് രണ്ട് ഡോബർമാൻ നായ്‌ക്കളുമുണ്ട്. പ്ളൈവുഡിൽ പണികഴിപ്പിച്ച കട്ടിലിൽ കമ്പിളി വിരിച്ചാണ് താനും ഭാര്യയും കിടക്കുന്നതെന്നാണ് ഇയാൾ പറയുന്നത്. മൊബൈൽ ഫോൺ സിഗ്നലുകളെ പ്രതിരോധിക്കുന്നതിന് കിടപ്പു മുറികളിൽ ഫാരഡേ കർട്ടനുകൾ ഘടിപ്പിച്ചിട്ടുണ്ടത്രേ. ഒരു മില്യൺ ഡോളറിനടുത്താണ് ബ്രയാന്റെ സമ്പാദ്യമെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം ഹെൽത്ത് സപ്ളിമെന്റ് കമ്പനിയിൽ നിന്നുള്ള വരുമാനമാണ് ഏറിയ ഭാഗവും.

സാധാരണ ഒരാൾക്ക് ഒരിക്കലും പിന്തുടരാൻ കഴിയാത്ത ഡയറ്റാണ് തന്റെ ഫോളോവേഴ്‌സിനോട് ഇയാൾ ആവശ്യപ്പെട്ടത്. കാളയുടെ തലച്ചോർ, വൃഷണം, കരൾ, പച്ചമുട്ട, എല്ലിന്റെ മജ്ജ, പച്ചപ്പാൽ, പച്ച മീൻ എന്നിവയാണ് അതേ രൂപത്തിൽ അകത്താക്കുന്നതായി വീഡിയോകളിലൂടെ ബ്രയാൻ ആരാധകരെ കാണിച്ചുകൊണ്ടിരുന്നത്. പൂർവികർ ഇത്തരത്തിൽ ജീവികളെ പച്ചയോടെ ഭക്ഷിച്ചതുകൊണ്ടാണ് കരുത്തരായിരുന്നതെന്നാണ് ലിവർകിംഗ് അവകാശപ്പെട്ടത്.

ഒടുവിൽ കള്ളത്തരം പൊളിയുന്നു

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പഴഞ്ചൊല്ല് പോലെ നമ്മുടെ ലിവർ കിംഗിന്റെ പൊള്ളത്തരവും പുറത്തായി. പ്രകൃതി ജീവനത്തിലൂടെയൊന്നുമല്ല, പകരം നല്ല ഒന്നാന്തരം സ്റ്റിറോയിഡുകൾ കുത്തിവച്ചിട്ടു തന്നെയാണ് ഇയാൾ മസിലുകൾ വീർപ്പിച്ചെടുത്തതെന്ന് തെളിവുകൾ സഹിതം കോടതിയ്‌ക്ക് മുന്നിൽ പരാതി എത്തി. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിന് 25 മില്യൺ ഡോളറിന്റെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ഒരു ഇമെയിൽ സന്ദേശം ചോർന്നത് വഴിയാണ് ബ്രയാന്റെ തട്ടിപ്പ് പുറത്തായത്. എല്ലാ ആഴ്‌ചയും 120 ഗ്രാം വീതം ടെസ്‌റ്റോസ്റ്റിറോൺ ഹോർമോൺ കുത്തിവയ‌്ക്കാറുണ്ടെന്ന് ബ്രയാൻ വെളിപ്പെടുത്തി. പ്രതിമാസം 11000 ഡോളറിന്റെ ഹെൽത്ത് സപ്ളിമെന്റുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും തെളിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here