അപകടം എന്തുകൊണ്ട് അറിയിച്ചില്ല?, പിന്തുടർന്ന പൊലീസ് വാഹനം ആരാണ് ഓടിച്ചത് ?; ഫർഹാസിന്റെ മരണത്തിൽ കുടുംബം!

0
187

കാസർകോട്: കുമ്പളയിലെ ഫർഹാസിന്റെ അപകട മരണത്തിൽ വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. പൊലീസ് പിന്തുടർന്നതിന് പിന്നാലെയായിരുന്നു. കാർ അപകടത്തിൽപ്പെട്ടതും ഫർഹാസ് മരിച്ചതും. ഈ സംഭവത്തിലാണ് പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് കുടുംബം പറയുന്നത്. അതുകൊണ്ടുതന്നെ പ്രത്യേക സംഘം ഫർഹാസിന്‍റെ മരണം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഇതടക്കമുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണിവർ.

കഴിഞ്ഞ മാസം 25-നാണ് ഫർഹാസും അംഗഡിമുഗര്‍ സ്‌കൂളിൽ കൂടെ പഠിക്കുന്ന നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് മംഗലാപുരത്ത് ചികിത്സയിലിരിക്കെ 29 -ന് മരിച്ചു. പൊലീസുകാർ പിന്തുടർന്നതുകൊണ്ടാണ് കാർ അപകടത്തിൽപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസുകാർ പിന്തുടർന്നുവെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും പറയുന്നു. എന്നാൽ അപകട മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് തള്ളുകയാണ് ഫർഹാസിന്റെ കുടുംബം. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

അപകടത്തിന് ശേഷമാണ് കാറിലുണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞതെന്നാണ് ആരോപണം നേരിട്ട പൊലീസുകാർ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് തെറ്റാണെന്നും വിദ്യാർത്ഥികളാണ് എന്ന് അറിഞ്ഞു തന്നെയാണ് പിന്തുടർന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇത് തെളിയിക്കാനുള്ള ശബ്ദരേഖ തങ്ങളുടെ കൈവശമുണ്ടെന്നും ഇവർ പറയുന്നു.

അപകടം പറ്റിയ കാര്യം കുടുംബത്തെ പോലീസ് അറിയിക്കാതിരുന്നത് എന്ത് കൊണ്ട്? പിന്തുടർന്ന പോലീസ് വണ്ടി ആരാണ് ഓടിച്ചത് ? കാർ അപകടത്തിൽപ്പെടാനുള്ള കാരണം എന്താണ് ? തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.  സംഭവത്തിൽ എസ്ഐ രജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ടി ദീപു, പിവി രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സ്ഥലം മാറ്റം കൊണ്ട് ആയില്ലെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നുമാണ് ഉയരുന്ന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here